ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവും അരുണ്‍ കുമാര്‍ സഞ്ചരിച്ച KLC 3609 എന്ന ബജാജ് പൾസർ ബൈക്കും ഒരു മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തതായി എക്സൈസ് സംഘം അറിയിച്ചു.
തിരുവനന്തപുരം: കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ രണ്ട് കിലോ കഞ്ചാവുമായി നെയ്യാറ്റിൻകര റേഞ്ച് ഇൻസ്പെക്ടർ അജീഷിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി. കാട്ടാക്കട കള്ളിക്കാട് മുകുന്തറ പള്ളിവേട്ട സെവന്ത്ഡേ ചർച്ചിന് മുൻവശം തടഞ്ഞരികത്തു അരുൺ ഭവനിൽ അരുൺകുമാർ (30) നിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പള്ളിച്ചൽ പ്രാവച്ചമ്പലം ഭാഗത്ത് ഇന്നലെ നടത്തിയ പെട്രോളിംഗിനിടെ പ്രവാച്ചമ്പലം ജംഗ്ഷന് സമീപത്ത് വെച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തതെന്ന് എക്സൈസ് സംഘം പറഞ്ഞു.
ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവും ഇയാൾ സഞ്ചരിച്ച KLC 3609 എന്ന ബജാജ് പൾസർ ബൈക്കും ഒരു മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. റേഞ്ച് ഇൻസ്പെക്ടർ അജീഷ് പെട്രോളിംഗിന് നേതൃത്വം നല്‍കി. പ്രീവന്‍റീവ് ഓഫീസർമാരായ ലോറൻസ്, വിപിൻ സാം സിവിൽ എക്സൈസ് ഓഫീസർമാരായ ടോണി, അനീഷ് , പ്രസന്നൻ, രഞ്ജിത്ത് ഡ്രൈവർ സുരേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോർപ്പറേഷൻ പൊളിച്ച് നീക്കി; ഇനി ജെൻഡർ ന്യൂട്രൽ കാത്തിരിപ്പ് കേന്ദ്രം
തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നുവെന്നതിന്‍റെ പേരില്‍ വിവാദമായ തിരുവനന്തപുരം ശ്രീകാര്യത്തെ വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോർപ്പറേഷൻ അധികൃതർ പൊളിച്ചു നീക്കി. ശ്രീകാര്യം ചാവടി മുക്കിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് പൊലീസിന്‍റെ സഹായത്തോടെ നഗരസഭാ അധികൃതര്‍ പൊളിച്ചു നീക്കിയത്. നേരത്തെയുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പകരം ജെൻഡർ ന്യൂട്രൽ കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു. പിപിപി മോഡലിലാണ് ജെൻഡർ ന്യൂട്രലിൽ ബസ്റ്റോപ്പ് പണിയുന്നതെന്നും പണി തുടങ്ങിയാൽ രണ്ടാഴ്ച കൊണ്ട് പൂർത്തിയാക്കുമെന്നും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍ ഉറപ്പ് നല്‍കി.
കഴിഞ്ഞ ജൂലൈ മാസത്തില്‍, കോളേജ് വിദ്യാര്‍ത്ഥികൾ ലിംഗഭേദമന്യേ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഒരുമിച്ചിരുന്നു എന്നാരോപിച്ച് ശ്രീകൃഷ്ണ നഗര്‍ റെസിഡന്‍റ്സ് അസോസിയേഷൻ നീളത്തിലുണ്ടായിരുന്ന ഇരിപ്പിടം വെട്ടിപ്പൊളിച്ച് വെവ്വേറെയുള്ള മൂന്ന് സീറ്റുകളാക്കി മാറ്റിയിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു. പിന്നാലെ ഇത് നീക്കി പുതിയ ജെന്‍ഡര്‍ ന്യൂട്രല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുമെന്ന് മേയര്‍ അറിച്ചിരുന്നു. ഇതിനിടെ ശ്രീകൃഷ്ണനഗര്‍ റെസിഡന്‍റ്സ് അസോസിയേഷൻ കാത്തിരിപ്പ് കേന്ദ്രം പെയിന്‍റടിച്ച് നവീകരിച്ച് 'ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം' എന്ന് എഴുതിവച്ചു. ഇതോടൊയാണ് പൊളിക്കല്‍ നടപടികളുമായി കോർപ്പറേഷന്‍റെ മുന്നിട്ടിറങ്ങിയത്.
