ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ച 16കാരനായ മുസ്ലിം ബാലന് മർദ്ദനം
വെളളിയാഴ്‌ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് തൊപ്പി ധരിച്ച് കിദ്വായി നഗറിലെ വീട്ടിലേക്ക് വരുമ്പോഴാണ് അക്രമത്തിന് ഇരയായത്
ലഖ്‌നൗ: ‘ജയ് ശ്രീറാം’ വിളിക്കാന്‍ വിസമ്മതിച്ച 16കാരനായ മുസ്ലിം ബാലന് മർദ്ദനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ബൈക്കിലെത്തിയ സംഘം മുഹമ്മദ് താജ് എന്ന 16കാരനെ ആക്രമിച്ചത്.
വെളളിയാഴ്‌ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് തൊപ്പി ധരിച്ച് കിദ്വായി നഗറിലെ വീട്ടിലേക്ക് വരുമ്പോഴാണ് അക്രമത്തിന് ഇരയായതെന്നാണ് പരാതി. വീടിന്റെ തൊട്ടടുത്ത് വെച്ച് ബൈക്കിലെത്തിയ നാല് പേര്‍ തന്നോട് തൊപ്പി അഴിച്ച് കളയാന്‍ ആവശ്യപ്പെട്ടെന്ന് താജ് പറഞ്ഞു. തൊപ്പി അഴിച്ചതിന് ശേഷം ജയ് ശ്രീറാം വിളിക്കാൻ പറഞ്ഞപ്പോൾ ഇത് സാധിക്കില്ലെന്ന് പറഞ്ഞതിനാണ് ആക്രമിച്ചതെന്ന് താജ് പിടിഐയോട് വ്യക്തമാക്കി.
ഈ പ്രദേശത്ത് തൊപ്പി ധരിക്കുന്നതിന് അനുവാദം ഇല്ലെന്നും അക്രമികള്‍ പറഞ്ഞതായി താജ് പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ദൃക്സാക്ഷികളായ ചില കടക്കാരോട് രക്ഷിക്കണമെന്ന് അപേക്ഷിച്ചിട്ടും ആരും ഒന്നും ചെയ്തില്ലെന്നും മർദ്ദനത്തിന് ഇരയായ താജ് പൊലീസിനോട് പറഞ്ഞു.
ചില വഴിയാത്രക്കാരുടെ ഇടപെടലിനെ തുടർന്നാണ് അക്രമികള്‍ സ്ഥലം വിട്ടതെന്നും താജ് മൊഴിയിൽ വ്യക്തമാക്കി. പൊലീസ് കേസെടുത്തിട്ടുണ്ട്.