ദലിത് യുവാവിന്‍റെ കൊലപാതകം: അയല്‍വാസി പിടിയില്‍, ഒളിവില്‍ താമസിച്ചത് വേഷംമാറി
കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ദമീജും പിതാവും ചേര്‍ന്ന് അനിൽകുമാറിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചത്.
കൊല്ലം: കുന്നിക്കോട് ദളിത് യുവാവിനെ തല്ലിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. കൊല്ലപ്പെട്ട അനിൽകുമാറിന്‍റെ അയൽവാസിയായ ദമീജ് അഹമ്മദാണ് അറസ്റ്റിലായത്. വീടിന്‍റെ അതിര്‍ത്തിയിൽ നിന്ന തേക്ക് മരത്തിന്‍റെ ശിഖരം വെട്ടിയത് പ്രതികളുടെ പുരയിടത്തിൽ വീണതിനെ തുടര്‍ന്നുണ്ടായ തർക്കമാണ് കുന്നിക്കോട് സ്വദേശിയായ അനിൽകുമാറിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ദമീജും പിതാവും ചേര്‍ന്ന് അനിൽകുമാറിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചത്. തലക്ക് ഗുരതരമായി പരിക്കേറ്റ അനിൽകുമാർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പിന്നാലെ ദമീജ് തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. രൂപമാറ്റം വരുത്തിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ ദമീജിനെ കുന്നിക്കോട് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. നേരത്തെ, കേസിലെ രണ്ടാം പ്രതിയും ദമീജിന്‍റെ അച്ഛനുമായ സലാഹുദ്ദീൻ പിടിയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.