Asianet News MalayalamAsianet News Malayalam

ആരാണീ അഭിഷേക് ബൈജു ? നിതിനയുടെ കൊലയാളി കോളേജിൽ സമർപ്പിച്ച രേഖകൾ

സാധാരണ കുടുംബത്തിലേതെന്ന പോലെ ചെറിയ സാമ്പത്തിക പ്രതിസന്ധികൾ മാത്രമാണ് ഇവർക്കുണ്ടായിരുന്നത്. മാനസ്സിക പ്രശ്നങ്ങളോ ആരോഗ്യപ്രശ്നങ്ങളോ അഭിഷേകിന് ഉണ്ടായിരുന്നില്ലെന്നും കോളേജ് നടത്തിയ കൌൺസിലിംഗ് രേഖകളിൽ വ്യക്തമാക്കുന്നു. 
 

Nithina Murder, Who is accused Abhishek Vijay
Author
Kottayam, First Published Oct 1, 2021, 4:25 PM IST

കോട്ടയം: പെൺകുട്ടിയെ കഴുത്തറുത്തിട്ട് അവൾ രക്തം വാർന്ന് പിടഞ്ഞുമരിക്കുന്നത് (Murder) സഹപാഠി നോക്കി നിന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് മണിക്കൂറുകൾക്ക് മുമ്പ് കേരളം കേട്ടത്. 20 വയസ്സ് മാത്രം പ്രായമുള്ള അഭിഷേക് വിജയ് (Abhishek Vijay) എന്ന കോളേജ് വിദ്യാർത്ഥിയാണ് തന്റെ സഹപാഠിയായ നിതിനയെ (Nithina) നിഷ്കരുണം കഴുത്തറുത്ത് കൊന്നത്. 

പാലാ സെന്റ് തോമസ് കോളേജിലെ ഭക്ഷ്യ സംസ്കരണ സാങ്കേതിക പഠനത്തിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായ അഭിഷേക് ഇടത്തരം കുടുംബത്തിൽ ജനിച്ചുവളർന്നതാണ്. വായനയും കായിക വിനോദങ്ങൾ കാണലുമാണ് ഹോബിയാക്കിയിരുന്ന അഭിഷേകിന് യാതൊരു വിധ പ്രയാസങ്ങളോ പ്രതിസന്ധികളോ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നാണ് അഭിഷേക് കോളേജിൽ സമർപ്പിച്ച  രേഖകളിൽ പറയുന്നത്. 

Read More: 'തർക്കം കണ്ട് അടുത്തേക്ക് ചെന്നു, നിതിനയെ അടിച്ചുവീഴ്ത്തി, കഴുത്തിൽ വെട്ടി'; സെക്യുരിറ്റി ജീവനക്കാരന്റെ മൊഴി

മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ ഇരുവരും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. പിന്നീട് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ട് ഇവിടേക്ക് രണ്ട് കുട്ടികൾ വന്നു. അപ്പോഴാണ് മുറിവേറ്റ് രക്തംവാർന്നുപോകുന്ന നിലയിൽ നിതിനയെ കണ്ടത്. ഓഫീസിലെ കത്തിയാണ് നിതിനയെ കൊല്ലാൻ അഭിഷേക് ഉപയോഗിച്ചത്. 

ലോക്കോ പൈലറ്റ് ആവാൻ ആഗ്രഹിച്ചയാളായിരുന്നു അഭിഷേകെന്നാണ് കോളേജിലെ രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. പൊതു മെരിറ്റിൽ 2018ൽ അഡ്മിഷൻ നേടിയ അഭിഷേക് ഈ വർഷം പഠനം പൂർത്തിയാക്കാനിരുന്നതാണ്. ഐടിഐ വിദ്യാഭ്യാസമുള്ള അച്ഛനും പ്ലസ്ടുവരെ പഠിച്ച വീട്ടമ്മയായ അമ്മയും സഹോദരിയും അടങ്ങുന്നതാണ് അഭിഷേകിന്റെ കുടുംബം.

Read More: നിതിനയെ കൊന്നത് കഴുത്തറുത്ത്, ഉപയോഗിച്ചത് 'ഓഫീസ് കത്തി'; രക്തംവാർന്നു പോകുന്നത് നോക്കിനിന്ന് അക്രമി

അച്ഛനമ്മമാരോടൊപ്പം സന്തോഷകരമായ ജീവിതമാണ് അഭിഷേകിനുണ്ടായിരുന്നത്. സാധാരണ കുടുംബത്തിലേതെന്ന പോലെ ചെറിയ സാമ്പത്തിക പ്രതിസന്ധികൾ മാത്രമാണ് ഇവർക്കുണ്ടായിരുന്നത്. മാനസ്സിക പ്രശ്നങ്ങളോ ആരോഗ്യപ്രശ്നങ്ങളോ അഭിഷേകിന് ഉണ്ടായിരുന്നില്ലെന്നും കോളേജ് നടത്തിയ കൌൺസിലിംഗ് രേഖകളിൽ വ്യക്തമാക്കുന്നു. 

നിതിനയെ അഭിഷേക് കൊലപ്പെടുത്തുന്നത് നേരിൽ കണ്ടുവെന്നും ഞെട്ടിപ്പോയെന്നുമാണ് കോളേജ് സെക്യൂരിറ്റിയുടെ മൊഴി. കഴുത്തിൽ വെട്ടുന്നത് കണ്ടെന്നും ഭയന്നുപോയെന്നുമാണ് ഇദ്ദേഹത്തിന്റെ മൊഴി. വിവരം താൻ അപ്പോൾ തന്നെ പ്രിൻസിപ്പലിനെ അറിയിച്ചെന്നും സെക്യൂരിറ്റി പൊലീസിനോടും ഏഷ്യാനെറ്റ് ന്യൂസിനോടും പറഞ്ഞു.

Read More: പാലായില്‍ കോളേജ് വിദ്യാര്‍ത്ഥിയെ സഹപാഠി കഴുത്തറുത്ത് കൊന്നു; പ്രതി കസ്റ്റഡിയില്‍

ഇരുവരും സംസാരിച്ച് നിൽക്കുന്നതും പിന്നീട് അഭിഷേക് കത്തി ഉപയോഗിച്ച് നിതിനയുടെ കഴുത്തിൽ വെട്ടുന്നതും താൻ കണ്ടുവെന്ന നിർണായക മൊഴിയാണ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ നൽകിയിരിക്കുന്നത്. 'അവര് ഗ്രൗണ്ടിൽ നിൽക്കുകയായിരുന്നു. ഇരുവരും തമ്മിൽ തർക്കം നടക്കുന്നത് കണ്ടാണ് അങ്ങോട്ടെക്ക് നടന്നത്. പെട്ടെന്നാണ് പയ്യൻ പെൺകുട്ടിയുടെ തലയ്ക്ക് പിന്നിൽ ഇടിച്ചത്. മുട്ടുകുത്തി വീണ കൊച്ചിനെ അവൻ മുടിക്ക് കുത്തിപ്പിടിച്ചു. പിന്നെ കാണുന്നത് കഴുത്തിൽ നിന്ന് ചോര ചീറ്റുന്നതാണ്. ഞാൻ ഭയന്നുപോയി. അപ്പോഴാണ് രണ്ട് ആൺപിള്ളേര് ചേട്ടാ അവനെ വിടരുത് അവനാ കൊച്ചിനെ വെട്ടിയെന്ന് പറഞ്ഞത്. പക്ഷെ അവൻ രക്ഷപ്പെടാൻ നോക്കിയില്ല. അവിടെ തന്നെ നിന്നു. ഞാൻ പ്രിൻസിപ്പലിനെ വിളിച്ചു,'- ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോളേജ് അധികൃതരാണ് നിതിനയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കോളേജ് ഗ്രൗണ്ടിൽ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയബന്ധം തകർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അതല്ല അഭിഷേകിന്റെ പ്രണയാഭ്യർത്ഥന നിതിന നിരസിച്ചതാണ് കാരണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios