Asianet News MalayalamAsianet News Malayalam

അച്ഛന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു; ക്രൂരത കുടുംബവഴക്കിനെ തുടര്‍ന്ന്

ചിറക്കേക്കോട് സ്വദേശി ജോജി (40), അദ്ദേഹത്തിന്റെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. ജോജുവിന്റെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

old man sets fire son and grandson to death in thrissur nbu
Author
First Published Sep 14, 2023, 12:39 PM IST

തൃശൂർ: തൃശൂർ ചിറക്കേക്കോട് അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ച് മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (40), അദ്ദേഹത്തിന്റെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. ജോജുവിന്റെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പിന്നീട് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അച്ഛന്‍ ജോൺസനും (58 ) ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. ജോജിവും കുടുംബവും കിടന്നിരുന്ന മുറിയുടെ കതക് തുറന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 

പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ചിറക്കേക്കോട് കൊട്ടേക്കാടന്‍ ജോണ്‍സനാണ് പ്രതി. ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടശേഷം തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന മകന്‍റെയും മരുമകളുടെയും പന്ത്രണ്ടുകാരന്‍ പേരക്കുട്ടിയുടെയും ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കത്തിക്കുന്നതിനിടെ ജോണ്‍സണും പരിക്കേറ്റു. മുറിക്കുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പുറത്തിറങ്ങിയ ജോണ്‍സന്‍ കൈയ്യിലുണ്ടായിരുന്ന ബക്കറ്റ് വലിച്ചെറിഞ്ഞ് വീടിന്‍റെ പിന്‍ഭാഗത്തേക്ക് ഓടിപ്പോയി. തൊട്ടടുത്ത വീടുകളില്‍ നിന്ന് വെള്ളമെത്തിച്ച് തീയണച്ചപ്പോഴേക്കും അവശ നിലയിലായിരുന്നു ജോജിയും ഭാര്യ ലിജിയും ഇവരുടെ  പന്ത്രണ്ടുകാരന്‍ മകന്‍ ടെണ്ടുല്‍ക്കറും. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മൂന്ന് പേരെയും മാറ്റുകയായിരുന്നു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ജോജിക്കും മകന്‍ ടെണ്ടുല്‍ക്കറിനും അല്‍പ സമയം മുമ്പാണ് മരിച്ചത്. ലിജിക്ക് അമ്പ്ത് ശതമാനത്തിന് മുകളിലാണ് പൊള്ളല്‍.

പിന്നീട് ജോണ്‍സനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ടെറസ്സില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയിലുള്ള ജോണ്‍സന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലാണ്. ജോണ്‍സനും മകനും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ലോറി ഡ്രൈവറാണ് ജോജി. ഭാര്യ ലിജി കാര്‍ഷിക സര്‍വ്വകലാശാലയില്‍ താത്കാലിക ജീവനക്കാരിയാണ്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് ജോണ്‍സണ്‍. സംഭവത്തില്‍ മണ്ണൂത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios