മതിയായ രേഖകളില്ലെന്ന കാരണം പറഞ്ഞ് ഇന്നലെ വീണ്ടും വണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സമയത്താണ് വാഹനത്തിന്‍റെ ഉടമ ലത്തീഫ് ഡീസല്‍ ടാങ്ക് തുറന്ന് തീക്കൊള്ളി ഉരച്ചിട്ടത്. ടാങ്കിലേക്ക് തീയിട്ട ശേഷം ലത്തീഫ് ഓടിരക്ഷപ്പെടുകയും ചെയ്തു

കൊല്ലം: തുടര്‍ച്ചയായ പൊലീസ് പരിശോധനകളില്‍ മനം മടുത്ത് നടുറോഡില്‍ സ്വന്തം ലോറിക്ക് തീകൊളുത്താന്‍ ഉടമയുടെ ശ്രമം. കൊല്ലം ശാസ്താംകോട്ടയില്‍ ഇന്നലെ രാവിലെ നടന്ന പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ഡീസല്‍ ടാങ്ക് തുറന്ന് തീക്കൊള്ളി ഉരച്ചിട്ടെങ്കിലും തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. ശാസ്താംകോട്ട പളളിക്കശേരിക്കലില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

പളളിക്കശേരിക്കല്‍ കട്ടപ്പാറ ലത്തീഫിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. കഴിഞ്ഞ ഒരു മാസത്തിനുളളില്‍ മൂന്ന് തവണ ലോഡുമായി പോയ ലോറി മൂന്ന് തവണയും പൊലീസ് പിടികൂടി പെറ്റിയടിച്ചിരുന്നു. മതിയായ രേഖകളില്ലെന്ന കാരണം പറഞ്ഞ് ഇന്നലെ വീണ്ടും വണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സമയത്താണ് വാഹനത്തിന്‍റെ ഉടമ ലത്തീഫ് ഡീസല്‍ ടാങ്ക് തുറന്ന് തീക്കൊള്ളി ഉരച്ചിട്ടത്.

ടാങ്കിലേക്ക് തീയിട്ട ശേഷം ലത്തീഫ് ഓടിരക്ഷപ്പെടുകയും ചെയ്തു. ലത്തീഫിനെതിരെ പൊലീസ് കേസെടുത്തു. വാഹനം കോടതിയില്‍ ഹാജരാക്കി. ലത്തീഫിന്‍റെ വാഹനത്തിന് അകാരണമായി പെറ്റി അടിച്ചിട്ടില്ലെന്ന് ശാസ്താംകോട്ട പൊലീസ് പറഞ്ഞു. പാസ് ഇല്ലാതെ മണല്‍ കടത്തിയതിന്‍റെ പേരിലാണ് മൂന്നു തവണ ലത്തീഫില്‍ നിന്നും പിഴ ഈടാക്കിയതെന്നും ശാസ്താംകോട്ട പൊലീസ് അറിയിച്ചു.