Asianet News MalayalamAsianet News Malayalam

ചിദംബരത്തിന് നേരിട്ട് വാദിക്കാൻ അനുമതി, അപൂർവ കീഴ്‍വഴക്കം, ജാമ്യാപേക്ഷയിൽ വിധി ഉടൻ

സിബിഐ ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയെ എതിർത്തു. ഇന്ദ്രാണി മുഖർജിയെ അറിയുക പോലുമില്ലെന്നാണ് ചിദംബരം സിബിഐയോട് പറഞ്ഞത്. അപൂർവ കീഴ്‍വഴക്കവുമായി നേരിട്ട് ചിദംബരവും കോടതിയിൽ വാദിച്ചു.

p chidambaram produced in court wife and son present
Author
New Delhi, First Published Aug 22, 2019, 3:21 PM IST

ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ധനമന്ത്രി പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയിൽ ദില്ലി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതിയിൽ വാദം തുടരുകയാണ്. കേസ് വാദം നടക്കുന്നതിനിടെ, തനിയ്ക്ക് നേരിട്ട് വാദിച്ചാൽ കൊള്ളാമെന്ന് അഭിഭാഷകൻ കൂടിയായ ചിദംബരം ആവശ്യപ്പെട്ടു. എന്നാലിതിനെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. സിബിഐയ്ക്ക് വേണ്ടിയാണ് തുഷാർ മേത്ത വാദിച്ചത്. പക്ഷേ കോടതി സംസാരിക്കാൻ ചിദംബരത്തിന് അനുമതി നൽകുകയായിരുന്നു. 

സിബിഐ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്ന് ചിദംബരം കോടതിയെ അറിയിച്ചു. അന്വേഷണത്തോട് എന്നും പൂർണമായും സഹകരിച്ചിരുന്നു. വിദേശത്തേക്ക് പോകില്ലെന്നതുൾപ്പടെ താൻ സിബിഐയ്ക്ക് എഴുതി നൽകിയിട്ടുള്ളതാണ്. സംശയമുണ്ടെങ്കിൽ 2018 ജൂൺ 6-നുള്ള കേസ് രേഖകൾ പരിശോധിക്കണം. തനിക്ക് വിദേശത്ത് അക്കൗണ്ടില്ല. മകൻ കാർത്തിയ്ക്ക് മാത്രമാണ് വിദേശത്ത് അക്കൗണ്ടുള്ളത്. എന്നിട്ടും തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് ചിദംബരം.

കേസിൽ ആദ്യം വാദം നടന്നത് സിബിഐയുടേതായിരുന്നു. ജാമ്യമില്ലാ വാറണ്ട് ചിദംബരത്തിന് മേൽ ചുമത്തിയിരുന്നതാണെന്നും ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നുവെന്നും എസ്‍ജി കോടതിയിൽ വാദിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. 

മിണ്ടാതിരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമായിരിക്കാം. പക്ഷേ കേസുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരം ഒരിക്കലും ചിദംബരം നൽകിയില്ലെന്ന് കോടതിയിൽ സോളിസിറ്റർ ജനറൽ വാദിച്ചു. മറ്റ് പ്രതികളോടൊപ്പം ഇരുത്തി ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ്‍ജി വാദിച്ചു (ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരം ഇതേ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു)

ദില്ലി ഹൈക്കോടതിയിൽ ചിദംബരത്തിന് മുൻകൂർ ജാമ്യം നിഷേധിച്ചു കൊണ്ട് ജസ്റ്റിസ് ജെ. ഗൗർ നടത്തിയ വിധിപ്രസ്താവവും കോടതിയിൽ എസ്‍ജി പരാമർശിച്ചു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും മുൻകൂർ ജാമ്യം നൽകാനാകില്ലെന്നും കോടതി വിധിയിൽ പരാമർശിച്ചത് മേത്ത ചൂണ്ടിക്കാട്ടി.

കസ്റ്റഡിയിൽ ചിദംബരം തുടരേണ്ടതുണ്ടെന്നും എങ്കിലേ അന്വേഷണം ഫലപ്രദമാകൂ എന്നും സിബിഐ. കേസ് ഡയറിയും അന്വേഷണത്തിന്‍റെ നാൾവഴിയും കോടതിയ്ക്ക് മുമ്പാകെ സമർപ്പിച്ചു.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ കേസിലെ മറ്റ് വിവരങ്ങളും വ്യക്തമാകൂ എന്ന് സിബിഐക്ക് വേണ്ടി ഹാജരായ എസ്‍ജി വാദിച്ചു. ഇന്ദ്രാണി മുഖർജിയുമായുള്ള ഇടപാടുകളെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടെന്നും സിബിഐ വ്യക്തമാക്കി. ഇതിന് പിൻബലമായിട്ടാണ് കേസ് ഡയറിയടക്കമുള്ള രേഖകൾ സിബിഐ കോടതിയിൽ ഹാജരാക്കിയത്.

മാത്രമല്ല, ചോദ്യം ചെയ്യലിലുടനീളം മുൻ ധനമന്ത്രി സഹകരിച്ചില്ലെന്ന് സിബിഐ കോടതിയിൽ ചൂണ്ടിക്കാട്ടി. വലിയ രേഖകൾ അടക്കം പരിശോധിക്കാനുള്ള അഴിമതിക്കേസായതിനാൽ ഒരു ദിവസത്തെ കസ്റ്റഡി മതിയാകില്ലെന്നാകും സിബിഐ കോടതിയിൽ വാദിക്കുക. കൂട്ടു പ്രതികളോടൊപ്പം ചിദംബരത്തെ ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. ഓരോരോ രേഖകളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും സിബിഐ വാദിച്ചു. 

അതേസമയം, ഇതിനെ ഖണ്ഡിക്കുന്ന വാദങ്ങളാണ് കപിൽ സിബൽ ഉന്നയിച്ചത്. ഇന്ദ്രാണി മുഖർജി കൊലക്കേസ് പ്രതിയാണ്. സ്വന്തം മകളെ വധിച്ച കേസിൽ പല തവണ മൊഴി മാറ്റിയ ഇന്ദ്രാണി മുഖർജിയുടെ മൊഴി ആരെങ്കിലും വിശ്വസിക്കുമോ എന്ന് കപിൽ സിബൽ ചോദിച്ചു. പണം ഐഎൻഎക്സ് മീഡിയയിൽ നിന്നോ ഇന്ദ്രാണി മുഖർജിയിൽ നിന്നോ വാങ്ങിയെന്നതിന് തെളിവെവിടെ? ആ പണം എവിടെ, എങ്ങനെ, ആരുടെ അക്കൗണ്ട് വഴി, എപ്പോൾ, ആരുടെ അക്കൗണ്ടിലിട്ടു? ആ തെളിവുകൾ സിബിഐ പറയാത്തതെന്ത്? - സിബൽ ചോദിച്ചു.

കേസിൽ കരട് കുറ്റപത്രം തയ്യാറാക്കിയെങ്കിൽ ഇപ്പോഴെന്തിനാണ് കസ്റ്റഡി? എന്തിനാണ് ചോദ്യം ചെയ്യുന്നത്? എന്ത് വിവരങ്ങളാണ് സിബിഐയ്ക്ക് വേണ്ടത്? അന്വേഷണത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും സഹകരിച്ചിരുന്നയാളായിരുന്നു ചിദംബരം. അതുകൊണ്ട്, ഇപ്പോഴുള്ള ഈ അറസ്റ്റ് നാടകം തീർത്തും അപ്രസക്തമാണ് - സിബൽ വാദിച്ചു. 

ധനമന്ത്രിയെന്ന നിലയിൽ ചിദംബരമാണ് ഇതിന്‍റെ പിന്നിലെ പ്രധാനകണ്ണിയെന്ന ആരോപണത്തെയും സിബൽ എതിർത്തു. ഫോറിൻ ഇൻവെസ്റ്റ്മെന്‍റ് ബോർഡിൽ ആറ് ഡയറക്ടർമാരാണുണ്ടായിരുന്നത്. അവരെല്ലാവരും ചേർന്ന്  ചർച്ച ചെയ്താണ് ഈ തീരുമാനം ധനമന്ത്രിക്ക് ശുപാർശ ചെയ്തത്. അതിൽ ഒപ്പുവയ്ക്കുക മാത്രമാണ് ചിദംബരം ചെയ്തത്. അതിൽ ഒരു തരത്തിലുമുള്ള അഴിമതിയുമുണ്ടായിരുന്നില്ല. എന്ത് അന്വേഷണത്തോടും സഹകരിക്കാൻ ചിദംബരം തയ്യാറാണ് - സിബൽ വാദിച്ചു. 

മൂന്ന് മണിക്കൂറോളമാണ് ഇന്ന് ചിദംബരത്തെ ഇന്ന് സിബിഐ ചോദ്യം ചെയ്തത്. ഇന്നലെ രാത്രി ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന ചിദംബരത്തോട് ഇന്ന് സിബിഐ പീറ്റർ, ഇന്ദ്രാണി മുഖർജി ദമ്പതിമാരെക്കുറിച്ചാണ് ചോദിച്ചത്. അവരെ ഇതുവരെ കണ്ടിട്ട് പോലുമില്ലെന്നും അറിയില്ലെന്നും ചിദംബരം സിബിഐ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. 

പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ അൽപസമയത്തിനകം അഭിഭാഷകരും മുതിർന്ന കോൺഗ്രസ് നേതാക്കളുമായ കപിൽ സിബലും മനു അഭിഷേക് സിംഗ്‍വിയും കോടതിയിൽ സമർപ്പിക്കും. ചിദംബരത്തിന്‍റെ മകനും എംപിയുമായ കാർത്തി ചിദംബരം ചെന്നൈയിൽ നിന്ന് ദില്ലിയിലെത്തിയിട്ടുണ്ട്. അമ്മ നളിനി ചിദംബരത്തോടൊപ്പം കാർത്തി കോടതിയിലുണ്ട്. 

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയെ സിബിഐ ശക്തമായി എതിർക്കും. 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാകും സിബിഐ കോടതിയിൽ ആവശ്യപ്പെടുകയെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ കേസിലെ മറ്റ് വിവരങ്ങളും വ്യക്തമാകൂ എന്ന് സിബിഐ വാദിക്കും. 

മാത്രമല്ല, ചോദ്യം ചെയ്യലിലുടനീളം മുൻ ധനമന്ത്രി സഹകരിച്ചില്ലെന്ന് സിബിഐ കോടതിയിൽ ചൂണ്ടിക്കാട്ടാനിടയുണ്ട്. വലിയ രേഖകൾ അടക്കം പരിശോധിക്കാനുള്ള അഴിമതിക്കേസായതിനാൽ ഒരു ദിവസത്തെ കസ്റ്റഡി മതിയാകില്ലെന്നാകും സിബിഐ കോടതിയിൽ വാദിക്കുക. 

e212qifg

ഇന്നലെ രാത്രി സിബിഐയുടെ ഗസ്റ്റ് ഹൗസിലെ ലോക്കപ്പ് സ്യൂട്ട് - 3-ാം മുറിയിലായിരുന്നു ചിദംബരം. വിചിത്രമായ കാര്യം, ആഭ്യന്തരമന്ത്രിയായിരിക്കെ ചിദംബരം തന്നെ 2011-ൽ ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. കനത്ത സുരക്ഷാ വലയത്തിലായിരുന്നു സിബിഐ ആസ്ഥാനം. ഇതിന് ചുറ്റുമുള്ള റോഡുകളെല്ലാം ദില്ലി പൊലീസിന്‍റെ വലയത്തിലായിരുന്നു. 

കൂടുതൽ വായിക്കാം: 2011ല്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്തു; അതേ സിബിഐ ആസ്ഥാനത്ത് പ്രതിയായി ചിദംബരം!

അറസ്റ്റ് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ രാത്രി നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്. ആദ്യം സിബിഐ കോൺഗ്രസ് ആസ്ഥാനത്തേക്ക് പുറപ്പെട്ടു, പിന്നീട് ചിദംബരത്തിന്‍റെ വീട്ടിലെത്തി. ഗേറ്റുകൾ രണ്ടും പൂട്ടിയ നിലയിലായിരുന്നു. സിബിഐ സംഘവും പിന്നീടെത്തിയ എൻഫോഴ്‍സ്മെന്‍റ് സംഘവും മതിൽ ചാടിക്കടന്നു. 

ചിദംബരത്തിന്‍റെ അറസ്റ്റിന് മുന്നോടിയായി അദ്ദേഹത്തിന്‍റെ വീടിന് മുന്നിൽ വന്‍ സംരക്ഷണ വലയമാണ് പൊലീസ് തീർത്തത്. ചിദംബരത്തിനെതിരെ 'കള്ളൻ, കള്ളൻ' എന്ന മുദ്രാവാക്യം വിളിയായിരുന്നു ഒരിടത്ത്. യൂത്ത് കോൺഗ്രസ്‌ സംഘത്തിന്‍റെ പ്രതിഷേധം മറുവശത്ത്. വീടിന് പുറത്ത് നേരിയ സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തു.

ദില്ലി ജോയിന്‍റ് കമ്മീഷണർ അനന്ത് മോഹന്‍റെ നേതൃത്വത്തിലുള്ള അമ്പതിലേറെ പൊലീസുകാരെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്ത് സിബിഐ സംഘം പുറത്തേക്ക് കടന്നത്. ചിദംബരത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ സിബിഐയുടെ കാറിന് മുന്നിലേക്ക് ചാടിയത് അൽപസമയത്തെ സംഘർഷത്തിനിടയാക്കി. ചിലർ കാറിന് മുകളിലേക്കും കയറി. എന്നാൽ ഇവരെയെല്ലാം കാറിന് സമീപത്തു നിന്നു മാറ്റി വാഹനവുമായി സിബിഐ പോവുകയായിരുന്നു. 

ഇതിനിടെ, ചിദംബരത്തെ അറസ്റ്റുചെയ്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മകന്‍ കാര്‍ത്തി ചിദംബരം രംഗത്തെത്തി. കശ്മീരിനെച്ചൊല്ലിയും ആർട്ടിക്കിൾ 370-യെച്ചൊല്ലിയുമുള്ള വിവാദങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനാണ് ഇപ്പോഴീ അറസ്റ്റെന്ന് കാർത്തി ആരോപിച്ചു. തന്‍റെ അച്ഛനെതിരെ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ലെന്നും ഒരു അടിസ്ഥാനവുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും കാർത്തി. എന്താണിതിന് പിന്നിലെന്ന് ചോദിച്ച മാധ്യമങ്ങളോട് കാർത്തി അൽപം ക്ഷുഭിതനായി. ആരാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് കരുതുന്നതെന്ന് കാര്‍ത്തി ചോദിച്ചു. 'അമേരിക്കന്‍ പ്രസിഡന്‍റായ ഡോണള്‍ഡ് ട്രംപാണ് ഇത് ചെയ്യുന്നതെന്ന്  കരുതുന്നുണ്ടോ? ഒരിക്കലുമല്ല. എല്ലാം ചെയ്യുന്നത് ബിജെപിയാണ്' - കാര്‍ത്തി ചെന്നൈയില്‍ പ്രതികരിച്ചു.

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ദില്ലി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷം ചിദംബരം എവിടെയെന്നതിൽ ആർക്കും ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി ചിദംബരം മാധ്യമങ്ങളെ കണ്ടത്.

Read Moreപി ചിദംബരത്തിന് പിന്നാലെ കാര്‍ത്തിക്കും തിരിച്ചടി, സ്റ്റേ അപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി

രണ്ട് തവണ ചിദംബരത്തിന്‍റെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയിൽ ഹർജി പരാമർശിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇത് വിലക്കുകയായിരുന്നു. വെള്ളിയാഴ്ചത്തേയ്ക്ക് ഹർജി ലിസ്റ്റ് ചെയ്തതായി സുപ്രീംകോടതി റജിസ്ട്രാർ അറിയിച്ചു. 

രണ്ട് തവണ ഹർജികൾ ജസ്റ്റിസ് എൻ വി രമണയുടെ ബഞ്ചിൽ കേസ് പരാമർശിക്കാൻ കപിൽ സിബൽ ശ്രമിച്ചെങ്കിലും ഹർജിയിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയും തീരുമാനം ചീഫ് ജസ്റ്റിസിന്‍റേതാണെന്ന് ചൂണ്ടിക്കാട്ടിയും ഹർജി ബഞ്ച് പരിഗണിച്ചില്ല. തുടർന്ന് അയോധ്യ കേസിന്‍റെ വാദം കേൾക്കുന്ന ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിൽ ഹർജി പരാമർശിക്കാൻ കപിൽ സിബൽ എത്തിയെങ്കിലും സംസാരിക്കുന്നതിന് മുമ്പ് തന്നെ ബഞ്ച് നടപടികൾ പൂർത്തിയാക്കി എഴുന്നേറ്റു.

എന്താണ് ഐഎന്‍എക്സ് മീഡിയ അഴിമതി?

2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത്  ഐഎന്‍എക്സ് മീഡിയ വേണ്ടി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആധാരമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുള്ളൂ.

വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന് ഐഎന്‍എക്സ് മീഡിയ അപേക്ഷ നല്‍കുകയും ധനകാര്യമന്ത്രാലയം ചട്ടങ്ങള്‍ മറികടന്ന് ഇതിന് അംഗീകാരം നല്കുകയുമായിരുന്നു. ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ആയിരുന്നു ഐഎന്‍എക്സ് മീഡിയയുടെ ഉടമകള്‍. ഇവര്‍ക്കുപുറമേ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിംദബരവും കേസില്‍ പ്രതിയാണ്.

Read More: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിന്‍റെ നാൾവഴി ഇവിടെ വായിക്കാം

ചിദംബരത്തിനെതിരെ 'വൻ'രേഖകളെന്ന് ഹൈക്കോടതി

മുൻകൂർ ജാമ്യഹർജി തള്ളിക്കളഞ്ഞ ദില്ലി ഹൈക്കോടതി ''നിരവധി'' രേഖകളാണ് ചിദംബരത്തിനെതിരെ സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ, നേരത്തേ ജാമ്യം നൽകാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

''ഇത്ര വലിയൊരു സാമ്പത്തിക അഴിമതി നടന്നുവെന്ന കേസിൽ, ശക്തമായ നടപടി ആവശ്യമാണ്. ഇരുമ്പുകരങ്ങൾ കൊണ്ടുവേണം ഇത്തരം കേസുകളെ കൈകാര്യം ചെയ്യാൻ. അന്വേഷണ ഏജൻസികളെ ഇത്തരം കേസിൽ കെട്ടിയിടാനാകില്ല'', കോടതി നിരീക്ഷിച്ചു. ചിദംബരം അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്നും, മറുപടികൾ അലസമായിരുന്നുവെന്നും, കൃത്യതയില്ലാത്തതായിരുന്നുവെന്നും കോടതി പറഞ്ഞു. 

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 23 ദിവസമാണ് കാർത്തിയെ സിബിഐ കസ്റ്റഡിയിൽ വച്ചത്. എല്ലാ ദിവസവും മണിക്കൂറുകളോളം കാർത്തിയെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റും ഇതേ കേസിൽ കാർത്തിയെ പല വട്ടം ചോദ്യം ചെയ്തിരുന്നതാണ്. 

Read More: അന്ന് ചിദംബരം ആഭ്യന്തര മന്ത്രി, ഷാ അറസ്റ്റിൽ; ഇന്ന് ഷാ ആഭ്യന്തരമന്ത്രി, ചിദംബരം അറസ്റ്റിൽ

Follow Us:
Download App:
  • android
  • ios