പാലക്കാട് കുതിരയോട്ടം: മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു; കമ്മിറ്റിക്കാരായ 25 പ്രതികളിൽ എട്ടുപേരെ അറസ്റ്റ് ചെയ്തു
പാലക്കാട്ട് വിലക്ക് ലംഘിച്ച് കുതിരയോട്ടം നടത്തയ സംഭവത്തിൽ കമ്മിറ്റിക്കാർക്കും കുതിരയോട്ടക്കാർക്കും കാഴ്ചക്കാർക്കുമെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ
പാലക്കാട്: പാലക്കാട്ട് വിലക്ക് ലംഘിച്ച് കുതിരയോട്ടം നടത്തയ സംഭവത്തിൽ കമ്മിറ്റിക്കാർക്കും കുതിരയോട്ടക്കാർക്കും കാഴ്ചക്കാർക്കുമെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിറ്റൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വലക്ക് ലംഘിച്ചും, കൊവഡ് പ്രൊട്ടോക്കോൾ ലംഘിച്ചും ഇരുപതോളം കുതിരകളെ പങ്കെടുപ്പിച്ചാണ് കുതിരയോട്ടം സംഘടിപ്പിച്ചത്. ഇതിൽ ആയിരത്തോളം പേർ പങ്കെടുത്തിരുന്നു.
ഇതുസംബന്ധിച്ച് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കമ്മിറ്റിക്കാർക്കെതിരെ കേസെടുത്തതിൽ 25 പ്രതികളിൽ, എട്ടുപേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കുതിരയോട്ടക്കാരായ 55 പേർക്കെതിരെയും കാണികളായ 200 പേർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മാസ്ക് ധരിക്കാത്തതിന് 22703 പേർക്കെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാതത്തതിന് 9745 പേർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു. പിഴയായി ഈടാക്കിയത് 62,91,990 രൂപയാണ്.