പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ പ്രതി മരിച്ച സംഭവം: എട്ട് ഉദ്യോഗസ്ഥരെ കുറിച്ച് വിവരമില്ലെന്ന് പൊലീസ്
- പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ കഞ്ചാവുകേസിലെ പ്രതി മരിച്ച കേസ്
- ചോദ്യം ചെയ്യലിന് ഹാജരാകാതെ ഉദ്യോഗസ്ഥർ
- ഹാജരാകേണ്ട എട്ട് ഉദ്യോഗസ്ഥരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പൊലീസ് അറിയിച്ചു.
തൃശൂർ: പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ കഞ്ചാവുകേസിലെ പ്രതി മരിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഉദ്യോഗസ്ഥർ. എട്ട് ഉദ്യോഗസ്ഥരെ കുറിച്ചും യാതൊരു വിവരവുമില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഗുരുവായൂർ എസിപി ബിജുഭാസ്കറിന്‍റെ മുൻപിൽ ഹാജരാവാൻ എട്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടും ഉദ്യോഗസ്ൾ പ്രതികരിച്ചില്ല.
ഇവരുടെ വീടുകളിലും നോട്ടീസ് പതിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരോട് ഫോണില്‍ ബന്ധപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവര്‍ എവിടെയെന്നതിന്‍റെ സൂചനയും പൊലീസിനില്ല. പൊലീസിൻറെ പ്രാഥമികാന്വേഷണത്തിൽ ഗുരുവായൂരിൽ നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്ന വ്യക്തമായി. പാവറട്ടി കൂമ്പുള്ളി പാലത്തിനടുത്തുള്ള ഗോഡൗണിൽ പോലീസ് പരിശോധന നടത്തി.
ഇവിടെ രഞ്ജിത്തിനെ കൊണ്ടുവന്ന് എക്‌സൈസ് ചോദ്യം ചെയ്തതായി മനസിലായി. ഇതിനെ സാധൂകരിക്കുന്ന സാക്ഷി മൊഴികളും പൊലീസ് രേഖപ്പെടുത്തി.ആരുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ കഞ്ചാവുകേസിലെ പ്രതിയെ പിടിക്കാൻ ഇറങ്ങിയത് തുടങ്ങിയ കാര്യങ്ങള്‍ അറിയാൻ എക്സൈസ് ഓഫീസർമാരുടെയും, ഉയർന്ന ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. നിലവില്‍ എഫ്ഐആറില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.