മുട്ടാറിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ 5 പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി
സ്കൂൾ തുറന്ന ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ 5 പേർ സംഘം ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി.
ആലപ്പുഴ: മുട്ടാറിൽ (Muttar) പ്ലസ് ടു വിദ്യാർത്ഥിനിയെ 5 പേർ ചേർന്ന് പീഡിപ്പിച്ചതായി (Rape Case) പരാതി. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ രാമങ്കരി പോലീസ് (Police) അന്വേഷണം തുടങ്ങി.
സ്കൂൾ തുറന്ന ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ 5 പേർ സംഘം ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടനാട് മുട്ടാറിലാണ് പരാതിക്ക് ആധാരമായ സംഭവം. ഇന്നലെ ഉച്ചയ്ക്ക് ശേഷം സ്കൂൾ വിട്ട് വീട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥിനിയെ വിജനമായ ഉൾ വഴിയിൽവെച്ച് അഞ്ചംഗസംഘം പിടിച്ചുകൊണ്ടുപോയി.
തൊട്ടടുത്തുള്ള ശ്മശാനത്തിൽ എത്തിച്ചതിന് ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. രക്ഷപ്പെട്ട് വീട്ടിലെത്തിയ വിദ്യാർഥിനി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളാണ് രാമങ്കരി പോലീസിൽ പരാതി നൽകിയത്. ഇന്ന് ഉച്ചയോടെ ജില്ലാ പോലീസ് മേധാവി ജി ജയദേവന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം പരാതിയിൽ പറയുന്ന സംഭവ സ്ഥലത്ത് പരിശോധന നടത്തി.
പ്രദേശവാസികളുടെയും സ്കൂൾ അധികൃതരുടെ മൊഴിയെടുത്തു. സംഭവത്തിനുശേഷം ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടിലേക്ക് മാറിയ കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പരാതിയിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു.