സാമൂഹിക അകലം പാലിച്ചില്ലെന്ന കാരണം പറഞ്ഞ് പൊലീസ് പെറ്റിയടിച്ച നടപടി ചോദ്യം ചെയ്യുന്ന ശിഹാബ്. ഗൗരി നന്ദ എന്ന വിദ്യാര്‍ഥിനിയും പൊലീസ് നടപടിക്കെതിരെ അന്ന് രംഗത്തെത്തിയത് സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എ 

കൊല്ലം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരിലെ പൊലീസിന്റെ പിഴ ചുമത്തലിനെതിരെ പ്രതികരിച്ചയാള്‍ മോഷണ കേസില്‍ അറസ്റ്റില്‍. കൊല്ലം ചടയമംഗലം സ്വദേശി ശിഹാബിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് പൊലീസ് വിശദീകരണം.

നവമാധ്യമങ്ങളില്‍ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ദൃശ്യങ്ങളിലൊന്നിന്റെ ഭാഗമാണിത്. സാമൂഹിക അകലം പാലിച്ചില്ലെന്ന കാരണം പറഞ്ഞ് പൊലീസ് പെറ്റിയടിച്ച നടപടി ചോദ്യം ചെയ്യുന്ന ശിഹാബ്. ഗൗരി നന്ദ എന്ന വിദ്യാര്‍ഥിനിയും പൊലീസ് നടപടിക്കെതിരെ അന്ന് രംഗത്തെത്തിയത് സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം സ്വന്തം സഹോദരന്റെ വീട്ടില്‍ ഉണ്ടായ മോഷണവുമായി ബന്ധപ്പെട്ടാണ് ശിഹാബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ജ്യേഷ്ഠന്റെ വീട്ടിലെ ടെറസ്സിന്റെ മുകളില്‍ ഉണക്കി സൂക്ഷിച്ചിരുന്ന 36കിലോ കുരുമുളകും, ഒരു ചാക്ക് നെല്ലും ശിഹാബ് മോഷ്ടിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കുരുമുളക് വിറ്റ് കാശാക്കിയെന്നും നെല്ല് ശിഹാബിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരിലെ പൊലീസ് അന്യായം ചോദ്യം ചെയ്തയാളെ ദിവസങ്ങള്‍ക്കകം മോഷണ കേസില്‍ അറസ്റ്റ് ചെയ്തതില്‍ അസ്വാഭാവികത സംശയിക്കുന്നവരുണ്ട്. എന്നാല്‍ അന്നത്തെ സംഭവവും ഇപ്പോഴത്തെ മോഷണ കേസും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്ന് പൊലീസ് പറയുന്നു. സമാനമായ മോഷണ കേസില്‍ മുമ്പും ശിഹാബ് അറസ്റ്റിലായിട്ടുണ്ടെന്നും ചടയമംഗലം പൊലീസ് വിശദീകരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona