വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടില്ലെങ്കിലും കമ്മല്‍, മാല എന്നീ മുക്കുപണ്ടങ്ങള്‍ മോഷ്ടാവ് കൊണ്ടുപോയി. സ്വര്‍ണ്ണമാണെന്ന് കരുതിയാണ് മോഷ്ടാവ് ഇവയെല്ലാം മോഷ്ടിച്ചിരിക്കുന്നത്

മേലാറ്റൂര്‍: മകനെ കാണാൻ വീട്ടുകാർ പോയ തക്കത്തിന് മോഷണം. കള്ളൻ കൊണ്ടുപോയത് മുക്കുപണ്ടങ്ങൾ. വീടിന്റെ വാതില്‍ കുത്തിതുറന്ന് മോഷണം. പട്ടിക്കാട് റെയില്‍വേ ഗേറ്റിന് സമീപത്ത് താമസിക്കുന്ന അതിനിയില്‍ പുതിയ മാളിയേക്കല്‍ വീട്ടില്‍ മുഹമ്മദ് കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബം വെള്ളിയാഴ്ച മകന്‍ ജോലി ചെയ്യുന്ന കോഴിക്കോട്ടേക്ക് പോയ ശേഷമാണ് സംഭവം. ഞായറാഴ്ചയാണ് മോഷണവിവരം അറിഞ്ഞത്. അയല്‍വാസിയാണ് മോഷണം നടന്നതായി മുഹമ്മദ് കോയയെ അറിയിച്ചത്. ഉടന്‍ കോഴിക്കോട്ട് നിന്നും കുടുംബം വീട്ടിലേക്ക് എത്തുകയായിരുന്നു. ആള്‍ താമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയാണ് കള്ളന്‍ മോഷ്ടിക്കാന്‍ കയറിയിരിക്കുന്നത്. ലോക്കുള്ള ഭാഗത്ത് ഇനാമല്‍ പെയിന്റ് ഒഴിച്ച് കത്തിച്ച് മഴുകൊണ്ട് വാതില്‍ കുത്തി തുറന്ന നിലയിലാണ് വാതിലുണ്ടായിരുന്നത്. വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടില്ലെങ്കിലും കമ്മല്‍, മാല എന്നീ മുക്കുപണ്ടങ്ങള്‍ മോഷ്ടാവ് കൊണ്ടുപോയി. സ്വര്‍ണ്ണമാണെന്ന് കരുതിയാണ് മോഷ്ടാവ് ഇവയെല്ലാം മോഷ്ടിച്ചിരിക്കുന്നത്. അലമാരയിലെയും മറ്റും സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. മേലാറ്റുര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംശയാസ്പദമായി തോന്നിയവരെയെല്ലാം ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഉടന്‍ പിടികൂടുമെന്നും സിസിടിവി പരിശോധിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം