വസ്ത്രത്തിൽ പുരുഷബീജവും; ഭരതന്നൂരിലെ 14കാരന്റെ മരണത്തിന് പിന്നില്‍ ലൈംഗിക പീഡനമോ? 10 വര്‍ഷത്തിനിപ്പുറം തെളിവ് തേടി പൊലീസ്
പത്ത് വർഷം മുമ്പ് തിരുവനന്തപുരം ഭരതന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച 14 വയസുകാരന്റെ മൃതദേഹ ഭാഗങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കായി വീണ്ടും പുറത്തെടുത്തു.
തിരുവനന്തപുരം: പത്ത് വർഷം മുമ്പ് തിരുവനന്തപുരം ഭരതന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച 14 വയസുകാരന്റെ മൃതദേഹ ഭാഗങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കായി വീണ്ടും പുറത്തെടുത്തു. ക്രൈംബ്രാഞ്ച്, ഫോറൻസിക് സംഘങ്ങൾ ചേർന്നാണ് ശരീരഭാഗങ്ങൾ ശേഖരിച്ചത്.
പത്തുവർഷം മുമ്പ് നടന്ന ദുരൂഹ മരണത്തിന്റെ തുന്പ് തേടിയാണ് കുഴിച്ചിട്ട മൃതദേഹം വീണ്ടും പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിലുളള സംഘമാണ് മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തത്. തലയോട്ടി, തോളെല്ല്, വാരിയെല്ല്, പല്ല് എന്നിവയാണ് ശേഖരിച്ചത്. റീ പോസ്റ്റുമോർട്ടവും ഡിഎൻഎ പരിശോധന അടക്കം വിശദമായ ശാസ്ത്രീയ പരിശോധനകളും നടത്തുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ആദർശിനെ മരിച്ച നിലയിൽ കണ്ടെത്തിയ കുളം മണ്ണിട്ടു നികത്തിയിരുന്നു. ഈ ഭാഗവും ഫോറൻസിക് സംഘം പരിശോധിച്ചു. തലക്കടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നെങ്കിലും അന്ന് ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കുന്നതിൽ പാങ്ങോട് പൊലീസിൻറെ ഭാഗത്ത് വീഴ്ച സംഭവിച്ചിരുന്നു. ആദർശിൻറെ വസ്ത്രത്തിൽ പുരുഷബീജവും കണ്ടെത്തിയിരുന്നു. ലൈംഗിക പീഡനത്തെ തുടർന്നാണ് മരണം എന്ന നിഗമനത്തിലാണ് പിന്നീട് കേസെടുത്ത ക്രൈം ബ്രാഞ്ചെത്തിയത്. നിരവധി പേരെ ചോദ്യം ചെയ്യുകയും രണ്ടു പേരെ നുണരപരിശോധന നടത്തുകയും ചെയ്തെങ്കിവും 10 വർഷത്തിനിപ്പുറം പ്രതികളെ കണ്ടെത്താനായിട്ടില്ല.