യുപിയിലെ മാധ്യമപ്രവർത്തകന്‍റെ കൊല: മാലിന്യ നിക്ഷേപത്തെ ചൊല്ലിയുള്ള തർക്കമെന്ന് പൊലീസ്
ആശിഷിന്‍റെ അയൽവാസി മയ്പാൽ സിങ്ങാണ് ആക്രമണത്തിന് പിന്നിലെന്നും സഹാറൻപുർ ഡിഐജി ഉപേന്ദ്ര കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആശിഷിന്‍റെ ആറ് മാസം ഗർഭിണിയായ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ഉത്തർപ്രദേശ്: ഉത്തർപ്രദേശ് സഹറാൻപൂരിൽ ദൈനിക് ജാഗരൺ പത്രത്തിന്റെ ലേഖകൻ ആശിഷും സഹോദരനും കൊല്ലപ്പെട്ടതിന് പിന്നിൽ മാലിന്യ നിക്ഷേപത്തെച്ചൊല്ലിയുള്ള തർക്കമെന്ന് പൊലീസ്. ആശിഷിന്‍റെ അയൽവാസി മയ്പാൽ സിങ്ങാണ് ആക്രമണത്തിന് പിന്നിലെന്നും സഹാറൻപുർ ഡിഐജി ഉപേന്ദ്ര കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആശിഷിന്‍റെ ആറ് മാസം ഗർഭിണിയായ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
സംഭവത്തിൽ ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പ്രതികൾ ഉടൻ പിടിയിലാവുമെന്നും ഉപേന്ദ്രകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഹിന്ദുസ്ഥാൻ സമാചാർ പത്രത്തിന്‍റെ ലേഖകനായിരുന്ന ആശിഷ് അടുത്തിടെയാണ് ദൈനിക് ജാഗരണിൽ ചേർന്നത്. മദ്യമാഫിയയിൽ നിന്ന് ഭീഷണി നേരിടുന്ന പത്രപ്രവർത്തകനായിരുന്നു ആശിഷ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശിഷിന്‍റെയും സഹോദരന്‍റെയും കുടംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.