കുറ്റ്യാടിയില്‍ ബിജെപിയുടെ സിഎഎ വിശദീകരണയോഗം: ബഹിഷ്കരിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസ്
ബിജെപി വിശദീകരണ പരിപാടി ബഹിഷ്കരിച്ച് കടകള്‍ അടക്കാന്‍ ആഹ്വാനം ചെയ്ത രണ്ടുപേര്‍ക്കെതിരെ സ്വമേധയാ കേസെടുത്തതായി പൊലീസ്. സ്പര്‍ദ്ധ പരത്താന്‍ ശ്രമിച്ചതിനാണ് ഇവര്‍ക്കെതിരെയുള്ള നടപടിയെന്ന് പൊലീസ്
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബിജെപി വിശദീകരണ പരിപാടി ബഹിഷ്കരിച്ച് കടകള്‍ അടക്കാന്‍ ആഹ്വാനം ചെയ്ത രണ്ടുപേര്‍ക്കെതിരെ സ്വമേധയാ കേസെടുത്തതായി പൊലീസ്. സ്പര്‍ദ്ധ പരത്താന്‍ ശ്രമിച്ചതിനാണ് ഇവര്‍ക്കെതിരെയുള്ള നടപടിയെന്ന് പൊലീസ് വിശദമാക്കി. തിങ്കളാഴ്ച കുറ്റ്യാടിയിൽ ബിജെപി സംഘടിപ്പിച്ച രാഷ്ട്രരക്ഷാസംഗത്തിന് മുന്നോടിയായാണ് കടകളടച്ചത്.
വ്യാപാരികള്‍ കടകള്‍ അടച്ച് ബഹിഷ്കരിച്ചതിന് പിന്നാലെ വിദ്വേഷ മുദ്രാവാക്യങ്ങളുമായി ബിജെപി നടത്തിയ മാര്‍ച്ചില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച രണ്ടുപേര്‍ക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു. മതസ്പർദ്ധ വളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റ്യാടി പൊലീസ് കേസെടുത്തിരിക്കുന്നത്.
പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിശദീകരണ പരിപാടി ദേശരക്ഷാ മാര്‍ച്ച് തുടങ്ങും മുമ്പ് വ്യാപാരികള്‍ കടകള്‍ അടച്ചതിന് പിന്നാലെയായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി കൊടിയുമേന്തി പ്രവര്‍ത്തകര‍് പ്രകടനം നടത്തിയത്.
'ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്" എന്നു തുടങ്ങി അങ്ങേയറ്റം വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
കുറ്റ്യാടിയിലെ പ്രകോപന മുദ്രാവാക്യം വിളിച്ചുള്ള മാര്‍ച്ച്; ബിജെപി പ്രവർത്തകർക്കെതിരെ കേസ്
സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നാലെ നടപടി വേണ്ടെന്നും വികാരത്തള്ളിച്ച മൂലമുള്ള പ്രകടനമാണ് പ്രവര്‍ത്തകര്‍ നടത്തിയതെന്നും എംടി രമേശ് പ്രതികരിച്ചു. എന്നാല്‍ അവര്‍ വിളിച്ച മുദ്രാവാക്യത്തോട് ബിജെപിക്ക് യോജിപ്പില്ലെന്നും എംടി രമേശ് പറഞ്ഞു.