കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ കൂടുന്നു; ജാഗ്രതയിൽ പൊലീസ്, പി ജയരാജന് സുരക്ഷ വർധിപ്പിച്ചു
രാഷ്ട്രീയ സംഘർഷങ്ങൾ കൂടിയതോടെ നിരീക്ഷണം ശക്തമാക്കി പൊലീസ്.
കണ്ണൂർ: രാഷ്ട്രീയ സംഘർഷങ്ങൾ കൂടിയതോടെ നിരീക്ഷണം ശക്തമാക്കി പൊലീസ്. തലശ്ശേരി സബ് ഡിവിഷന് കീഴിലുള്ള പൊലീസ് സ്റ്റേഷൻ പരിധികളിൽ ബോംബ് സ്ക്വാഡ് പരിശോധ നടത്തി. സിപിഎം നേതാവ് പി ജയരാജന്റെ സുരക്ഷ വർധിപ്പിച്ചു.
ലോക്ഡൗൺ മാറിയതോടെ രാഷ്ട്രീയ സംഘർഷങ്ങൾ വർധിക്കുകയാണ് കണ്ണൂരിൽ. ചൊക്സി പാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് സംഘർഷം കൂടുന്നത്. കൂറ്റേരിയിൽ ബിജെപി പ്രവർത്തകൻ നിഖിലേഷിനെ വെട്ടിയ കേസിൽ ആറ് സിപിഎം പ്രവർത്തകർ പിടിയിലായി. അതിന് പിന്നാലെ പാനൂർ മനേക്കരയിൽ സിപിഎം പ്രവർത്തകൻ മനോജിനെ വെട്ടിയ കേസിൽ ഒരു ബിജെപി പ്രവർത്തകനും അറസ്റ്റിലായി.
കൊവിഡ് പ്രതിരോധ ജോലിയിലായിരുന്ന പൊലീസ് അതിനൊപ്പം തന്നെ രാഷ്ട്രീയ അക്രമം തടയാനുള്ള തീവ്ര ശ്രമത്തിലാണ്. തലശ്ശേരി, ചൊക്ലി, പാനൂർ, കൂത്തുപറമ്പ് കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ ബോംബ് സ്വാഡ് പരിശോധന നടത്തി. ബോംബുകൾ ഒളിപ്പിച്ചുവയ്ക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് ഡോഗ് സ്വാഡ് എത്തിയത്.
സിപിഎം സംസ്ഥാന സമിതി അംഗം പിജയരാജന് വധഭീഷണിയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഗൺമാന് പുറമെ പി ജയരാജൻ പൊതുപരിപാടികളില്ലാം പൊലീസ് വാഹനം അകമ്പടിയുണ്ട്. കണ്ണപുരത്ത് കൂടി രാഷ്ട്രീയ സംഘർഷം ഉണ്ടായതോടെ ഡിവൈഎസ്പി മാർക്ക് കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര ജാഗ്രതാ നിർദ്ദേശം നൽകി.