ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കന്യാകുളങ്ങര ജുമാമസ്ജിന് മുന്നിൽ നിൽക്കുമ്പോഴായിരുന്നു മര്‍ദ്ദനം. ബഹളമുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് മദ്യലഹരിയിലായിരുന്ന വാഹിദ് ദേവകുമാറിന്‍റെ കൈകാലുകളിലും തയ്ക്കും വടികൊണ്ട് അടിച്ചത്. 

തിരുവനന്തപുരം: വട്ടപ്പാറ കന്യാകുളങ്ങരയിൽ മാനസിക വെല്ലുവിളിയുള്ള വയോധികനെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച കേസിൽ ചുമട്ടുതൊഴിലാളി അറസ്റ്റിൽ. വട്ടപ്പാറ മൊട്ടമൂട് സ്വദേശി 60 വയസുള്ള ദേവകുമാറിനെ മര്‍ദ്ദിച്ച കേസിൽ കൊഞ്ചിറ പെരുങ്കൂര്‍ മരുതൻകോട് സ്വദേശി വാഹിദാണ് പിടിയിലായത്. 

ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കന്യാകുളങ്ങര ജുമാമസ്ജിന് മുന്നിൽ നിൽക്കുമ്പോഴായിരുന്നു മര്‍ദ്ദനം. ബഹളമുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് മദ്യലഹരിയിലായിരുന്ന വാഹിദ് ദേവകുമാറിന്‍റെ കൈകാലുകളിലും തയ്ക്കും വടികൊണ്ട് അടിച്ചത്. റോഡിലൂടെ പോകുകയായിരുന്ന യാത്രക്കാരനാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. ക്രൂരമര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ദേവകുമാറിന്‍റെ സഹോദരൻ പൊലീസിൽ പരാതിയും നൽകി. അന്വേഷണത്തിനൊടുവിൽ കന്യാകുളങ്ങര മാര്‍ക്കറ്റിനു സമീപത്തുവച്ച് ഇന്ന് വൈകീട്ടോടെ പ്രതിയെ വട്ടപ്പാറ പൊലീസ് പിടികൂടി. മര്‍ദ്ധനമേറ്റ ദേവകുമാര്‍ 28 വര്‍ഷമായി മാനസികസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. കന്യാകുളങ്ങരയിലും സമീപപ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന ദേവകുമാര്‍ നിരുപദ്രവകാരിയാണ്. ഭിന്നശേഷിക്കാരനെതിരായ അതിക്രമം, ദേഹോപദ്രവം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. വാഹിദിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

മണ്‍വെട്ടി കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ അവസാനിച്ച വാർത്തയും വട്ടപ്പാറയിൽ നിന്ന് പുറത്തുവന്നിരുന്നു. 60 വയസുകാരന്‍റെ കൈയും കാലും തല്ലിയൊടിച്ച സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റിലായതായി തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അറിയിച്ചു. തിരുവനന്തപുരം വട്ടപ്പാറയില്‍ തിങ്കളാഴ്ച രാത്രി ആണ് സംഭവം. മണ്‍വെട്ടിയടക്കം ചില സാധനങ്ങള്‍ കാണുന്നില്ലെന്ന് ആരോപിച്ച് ബന്ധുവായ അമ്പലനഗർ അരുൺഭവനിൽ കെ അരുൺദാസ് (28), പിതാവ് കൃഷ്ണൻകുട്ടി (60) എന്നിവരുടെ വീട്ടിലെത്തി വട്ടപ്പാറ അമ്പലനഗർ വീട്ടിൽ ആർ അപ്പു എന്നയാള്‍ അസഭ്യം പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. മദ്യപിച്ചെത്തിയാണ് അപ്പു പ്രശ്നങ്ങളുണ്ടാക്കിയത്. കൃഷ്ണൻകുട്ടിയും അരുണ്‍ ദാസും വീട്ടില്‍ നിന്നിറങ്ങി തര്‍ക്കിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. ഇരുവരും ചേർന്ന് അപ്പുവിനെ മൃഗീയമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അരുൺ ദാസ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അപ്പുവിന്‍റെ കൈകളും കൃഷ്ണൻകുട്ടി കുറുവടി കൊണ്ട് കാലും അടിച്ചൊടിച്ചു. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് ഒടുവില്‍ പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു.

Read Also: അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു; രണ്ടുപേര്‍ പിടിയിൽ