വെടിയൊച്ചയുടെ നടുക്കം മാറാതെ പുൽപ്പള്ളി; തോക്കു നിര്‍മാണ കേന്ദ്രങ്ങളെ കുറിച്ചും അന്വേഷണം
പുല്‍പ്പള്ളി കാപ്പിസെറ്റില്‍ അയല്‍വാസിയുടെ വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ വനത്തിലേക്ക് രക്ഷപ്പെട്ട പ്രതിക്കുവേണ്ടി പൊലീസ് തെരച്ചില്‍ ഉര്‍ജിതമാക്കി
വയനാട്: പുല്‍പ്പള്ളി കാപ്പിസെറ്റില്‍ അയല്‍വാസിയുടെ വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ വനത്തിലേക്ക് രക്ഷപ്പെട്ട പ്രതിക്കുവേണ്ടി പൊലീസ് തെരച്ചില്‍ ഉര്‍ജിതമാക്കി. വെടിയേറ്റ രണ്ടമാത്തെയാളുടെ നില ഗുരുതരമായി തുടരുകയാണ്. വെടിവെക്കാനുപയോഗിച്ച നാടന്‍ തോക്ക് നിര്‍മ്മിച്ച കേന്ദ്രങ്ങളെകുറിച്ചും അന്വേഷണം തുടങ്ങി.
ഭൂമിയുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയാണ് കന്നാരം പുഴ സ്വദേശിയായ നിധിനും പിതൃസഹോദരന്‍ കിഷോറിനും വെടിയേല്‍ക്കുന്നത്. നിധിന്‍ സംഭവസ്ഥലത്തെവെച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ കിഷോര്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരുടെ അയല്‍വാസിയായ ചാര്‍ളിയാണ് വെടിവെച്ചത്.
കാട്ടിലേക്ക് രക്ഷപ്പെട്ട ചാര്‍ളിക്കുവേണ്ടി വനപാലകരും പൊലീസും തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ പിടികൂടാനായില്ല. ചാര്‍ളി വെടിവെക്കാനുപയോഗിച്ച നാടന്‍ തോക്ക് വ്യാജമായി നിര്‍മ്മിച്ചതെന്നാണ് പോലീസ് നിഗമനം. ജില്ലയിലെ വനാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത തോക്കു നിര്‍മാണ കേന്ദ്രങ്ങളെകുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.