സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി ആലപ്പി അഷ്റഫ്.
മലയാള സിനിമാ മേഖലയെ ഒന്നടങ്കം പിടിച്ചു കുലിക്കിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്. യുവ നടിയുടെ പീഡന പരാതിയിൽ അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. തതവസരത്തിൽ രഞ്ജിത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണുകയാണെന്നും ഇത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമോ എന്നും അദ്ദേഹം ചോദിക്കുന്നു.
'സിനിമ മാത്രമല്ല വിനോദോപാധി. പീഡനവും വിനോദോപാധിയാക്കി മാറ്റിയ സംവിധയകൻ. മലയാള സിനിമയിലെ മാടമ്പി. ഇന്നയാൾ അഴിയെണ്ണുന്നു. ഇത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമോ, അതോ നിസ്സഹായകരായ സ്ത്രീകളുടെ കണ്ണുനീരിന്‍റെ ഫലമോ', എന്ന് ആണ് ആലപ്പി അഷ്റഫ് ചോദിക്കുന്നത്.
ഒടുവിൽ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ച രഞ്ജിത്ത്
ആറാം തമ്പുരാന്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്തെ അനുഭവം ആലപ്പി അഷ്റഫ് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. ‘ലൊക്കേഷനില്‍ ഏതാനും ദിവസങ്ങള്‍ ഞാനുണ്ടായിരുന്നു. ചെറിയ വേഷവും ചെയ്തു. ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അദ്ദേഹം രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. ഉടന്‍ ആ വയോവൃദ്ധന്‍റെ ചെവിക്കല്ല് നോക്കി ഒരൊറ്റ അടി. ആ അടി കൊണ്ട് അദ്ദേഹം കറങ്ങി നിലത്ത് വീണു. നിരവധി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന അദ്ദേഹത്തെ എല്ലാവരും കൂടി പിടിച്ച് എഴുന്നേല്‍പ്പിക്കുമ്പോള്‍, നിറ കണ്ണുകളാണ് കാണാന്‍ കഴിഞ്ഞത്. എല്ലാവര്‍ക്കും അത് വലിയ ഷോക്കായി പോയി. പലരും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും രഞ്ജിത്ത് അത് മൈന്‍റ് ചെയ്തില്ല. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തനിക്കേറ്റ അടിയുടെ ആഘാതത്തില്‍ മാനസികമായി തകര്‍ന്നു. പിന്നീടുള്ള ഓരോ ദിവസങ്ങളിലും അദ്ദേഹത്തിന്‍റെ കളിയും ചിരിയും മാഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ ഹൃദയവും തകര്‍ന്ന് പോയി. സെറ്റില്‍ വന്നാല്‍ എല്ലാവരേയും ചിരിപ്പിച്ച് തമാശ പറയുന്ന ആളായിരുന്നു. അതൊന്നും ഞാന്‍ പിന്നീട് കണ്ടിട്ടില്ല. അതില്‍ നിന്നും മുക്തി നേടാന്‍ അദ്ദേഹത്തിന് ഏറെ നാള്‍ വേണ്ടി വന്നു’, എന്നായിരുന്നു അഷ്റഫിന്‍റെ വാക്കുകള്‍.



