പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച, 20 പവനും, 22,000 രൂപയും കവർന്നു
വീട്ടിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും നോക്കുമ്പോൾ ഡിവിആറും മോഷ്ടാവ് കൊണ്ടുപോയി. പുറകുവശത്തെ ക്യാമറ തകർത്ത നിലയിലുമാണ്.
കണ്ണൂർ : കണ്ണൂർ ഇരിട്ടിയിൽ പട്ടാപ്പകൽ വീട് കുത്തിതുറന്നു കവർച്ച. 20 പവനും, 22,000 രൂപയും കവർന്നു. കവർച്ചാ സംഘത്തെ തിരിച്ചറിയാതിരിക്കാൻ സിസിടിവിയുടെ ഡിവിആറും കവർന്നു. ഉളിക്കൽ കല്ലുവയൽ ബെന്നി ജോസഫിന്റെ വീട്ടിലായിരുന്നു കവർച്ച. ഇന്ന് രാവിലെ ബെന്നി ജോസഫും കുടുംബവും പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോൾ ആണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ മുൻവശത്തെ കതകുകൾ തുറന്നിട്ട നിലയിലായിരുന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് രണ്ട് മുറികളിലെയും അലമാരകൾ കുത്തി തുറന്നത് കാണുന്നത്. അലമാരയിൽ സൂക്ഷിച്ച ആഭരണവും പണവും ആണ് നഷ്ടമായത്.
വീട്ടിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും നോക്കുമ്പോൾ ഡിവിആറും മോഷ്ടാവ് കൊണ്ടുപോയി. പുറകുവശത്തെ ക്യാമറ തകർത്ത നിലയിലുമാണ്. ഉടൻതന്നെ പോലീസിൽ വിവരമറിക്കുകയും ഇരിക്കൂർ പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 20 പവനും ഇരുപത്തിരണ്ടായിരത്തോളം രൂപയും മോഷണം പോയതായി ബെന്നി ജോസഫ് പറഞ്ഞു. പൊലീസ് കേസ് എടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. ബെന്നി പള്ളിയിൽ പോകുന്നത് കൃത്യമായി അറിഞ്ഞായിരുന്നു കവർച്ച പ്ലാൻ ചെയ്തതെന്നാണ് പൊലീസ് നിഗമനം.
Read More : കെപിസിസി ഓഫിസിൽ ഗ്രൂപ്പ് തിരിഞ്ഞടി, കെഎസ് യു ഭാരവാഹികൾ തമ്മിൽ തല്ലി