സമീപത്തെ മറ്റു സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് വണ്ടൂർ പോലീസ് അന്വേഷണം ഊർജിതമാക്കി. കൃത്യമായ ആസൂത്രണത്തോടെയുള്ള മോഷണം എന്നാണ് പോലീസിന്റെയും വിലയിരുത്തൽ.
മലപ്പുറം: മലപ്പുറം വണ്ടൂരിൽ വെള്ളിയാഭരണ കടയിൽ മോഷണം. മാസ്കും തൊപ്പിയും വെച്ച കള്ളൻ അതിവിദഗ്ധമായാണ് കടയുടെ അകത്ത് കടന്നത്. രണ്ട് കിലോ വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചു. വണ്ടൂർ പോലീസ് അന്വേഷണം തുടങ്ങി. സ്വർണാഭരണങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമല്ല, വെള്ളിയാഭരണ കടകൾക്കും രക്ഷയില്ല. കഴിഞ്ഞദിവസം രാത്രിയിലാണ് മലപ്പുറം വണ്ടൂരിലെ വെള്ളിയാഭരണ കടയിൽ കള്ളൻ എത്തിയത്. കടയുടെ ഭിത്തി തുരന്ന് അതിവിദഗ്ധമായാണ് കടയ്ക്ക് അകത്തു കയറിയത്.

ഒരാൾക്ക് ശ്രമകരമായി കടക്കാൻ പാകത്തിൽ ഭിത്തി പൊളിച്ചിട്ടുണ്ട്. ഡിസ്പ്ലേയിൽ ഉണ്ടായിരുന്ന വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചു. ഏകദേശം രണ്ട് കിലോയോളം വരുന്ന ആഭരണം മോഷണം പോയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. മോഷണ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖത്തെ മാസ്കും തൊപ്പിയും കാരണം ആളെ തിരിച്ചറിയാൻ ആയിട്ടില്ല. സമീപത്തെ മറ്റു സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് വണ്ടൂർ പോലീസ് അന്വേഷണം ഊർജിതമാക്കി. കൃത്യമായ ആസൂത്രണത്തോടെയുള്ള മോഷണം എന്നാണ് പോലീസിന്റെയും വിലയിരുത്തൽ.
