ശ്രീനിവാസൻ വധക്കേസിൽ എസ്‍ഡിപിഐയുടെ മുൻ സംസ്ഥാന ഭാരവാഹി അറസ്റ്റിൽ
പാലക്കാട് ജില്ല ആശുപത്രിയിൽ നടന്ന ഗൂഢാലോചനയിൽ അമീർ അലി മുഖ്യപങ്ക് വഹിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ എസ്.ഡി.പി.ഐ സംസ്ഥാന നേതാവ് അറസ്റ്റിൽ. എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സമീര്‍ അലിയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. വധശ്രമത്തിനുള്ള ഗൂഢാലോചന, പ്രതികളെ സഹായിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സമീര്‍ അലിയെ അറസ്റ്റ് ചെയ്തത്. ശ്രീനിവാസൻ കൊലപാതകത്തിന് തലേ ദിവസവും അതേദിവസവും പാലക്കാട് ജില്ല ആശുപത്രിയിൽ നടന്ന ഗൂഢാലോചനയിൽ അമീർ അലി മുഖ്യപങ്ക് വഹിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ശ്രീനിവാസൻ വധക്കേസിൽ കഴിഞ്ഞ ആഴ്ച മറ്റൊരു പ്രതിയും അറസ്റ്റിലായിരുന്നു. കേസിൽ 37-ാം പ്രതിയായിരുന്ന ബഷീറാണ് അറസ്റ്റിലായത്. പാലക്കാട് വെണ്ണക്കര സ്വദേശിയാണ് ഇയാൾ. ശ്രീനിവാസൻ കൊല്ലപ്പെട്ട ദിവസവും തലേ ദിവസവും ജില്ല ആശുപത്രിയിൽ നടന്ന ഗൂഢാലോചനയിൽ ബഷീർ പങ്കെടുത്തായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ കൊലപാതകത്തിനു ശേഷം ഇയാൾ ഒളിവിൽ പോയതോടെ അറസ്റ്റും നീളുകയായിരുന്നു.
ശ്രീനിവാസൻ വധക്കേസിൽ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ധീഖും നേരത്തെ അറസ്റ്റിലായിരുന്നു. കൊലപാത പ്രേരണ, ഗൂഢാലോചന, പ്രതികളെ സഹായിക്കൽ, അടക്കം കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിൻ്റെ അറിവോടെയാണ് കൊലപാതകമെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.
ശ്രീനിവാസൻ കൊലക്കേസ്: പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന റൗഫിനെ കസ്റ്റഡിയിൽ വാങ്ങും
പാലക്കാട്: പാലക്കാട് ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സിഎ റൗഫിനെ പൊലീസ് ചോദ്യം ചെയ്യും. ഇതിനായി ഇയാളെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഗൂഢാലോചനയിൽ റൗഫിന് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.
ആർഎസ് എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുന്ന കാര്യം റൗഫ് അടക്കമുള്ള സംഘടനയുടെ മുതിർന്ന നേതാക്കൾ നേരത്തെ അറിഞ്ഞിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ നേരത്തെ കോടതിയിൽ ഹാജരാക്കിയ പട്ടികയിൽ റൗഫിന്റെ പേരും ഉണ്ടായിരുന്നു. എന്നാൽ പോപുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്ന് റൗഫ് ഒളിവിലായിരുന്നു. പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.