സ്വത്ത് തര്‍ക്കം; സൈനികന്‍റെ ഭാര്യയെ ബന്ധുക്കള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ദുർഗ്ഗയ്ക്ക് ലഭിച്ച സര്‍ക്കാര്‍ - സൈനിക ധന സഹായ തുകയിൽ നിന്ന് പങ്ക് ചോദിച്ച് എത്തിയ അയ്യപ്പ ഗോപുവിന്‍റെ പിതാവും സഹോദരനും ദുർഗയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു.
തിരുവനന്തപുരം: നാഗർകോവിലിൽ ബിഎസ്എഫ് ജവാന്‍റെ മരണാനന്തരം ഭാര്യയ്ക്ക് ലഭിച്ച ധന സഹായത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ ബന്ധുക്കൾ തലയ്ക്കടിച്ച് കൊന്നു. സംഭവത്തിൽ യുവതിയുടെ ഭർതൃ പിതാവിനെയും ഭർതൃ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. നാഗർകോവിൽ മണക്കര അവരിവിളാകം ദുർഗ(38)യാണ് കൊല്ലപ്പെട്ടത്. നാഗർകോവിൽ ഇരണിയലിന് സമീപമാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ദുർഗ്ഗയുടെ ഭർതൃ പിതാവ് ആറുമുഖ പിള്ള (78), ഇളയ സഹോദരൻ മധു (42) എന്നിവരെ ഇരണിയൽ പൊലീസ് അറസ്റ്റ് ചെയ്തു. ദുർഗയുടെ ഭർത്താവ് അയ്യപ്പ ഗോപു ബി എസ് എഫ് ജവാനായിരുന്നു.
അയ്യപ്പ ഗോപു കഴിഞ്ഞ സെപ്റ്റംബറിലാണ് മരിച്ചത്. തുടർന്ന് ദുർഗ്ഗയ്ക്ക് ലഭിച്ച സര്‍ക്കാര്‍ - സൈനിക ധന സഹായ തുകയിൽ നിന്ന് പങ്ക് ചോദിച്ച് എത്തിയ അയ്യപ്പ ഗോപുവിന്‍റെ പിതാവും സഹോദരനും ദുർഗയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും ഇരുവരും പണം ആവശ്യപ്പെട്ട് എത്തിയെങ്കിലും ദുർഗ്ഗ പണം നൽകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ഇതോടെ ഇരുവരും ചേര്‍ന്ന് യുവതിയെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ തലയിൽ ഗുരുതര പരിക്കേറ്റ് വീണ ദുർഗയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്ക് പ്ലസ് വൺലും, ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികൾ ഉണ്ട്.
ഇതിനിടെ മലപ്പുറം പാണ്ടിക്കാട് ഭർത്താവിന്‍റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. ആക്രമണത്തിനിടെ പൊള്ളലേറ്റ ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ചികിൽസയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഫഷാന താമസിക്കുന്ന വീടിന്‍റെ ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്.