സിബിഐ അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുവരുമെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം പ്രതികരിച്ചു.

മലപ്പുറം: താമിര്‍ ജിഫ്രിയെ താനൂർ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നത് കണ്ടെന്ന് കസ്റ്റഡിയിലെടുക്കുമ്പോൾ കൂടെ ഉണ്ടായിരുന്നെന്ന് അവകാശപ്പെടുന്ന യുവാവിന്റെ വെളിപ്പെടുത്തല്‍. 12 പേരെ ചോളാരിയിലെ താമസസ്ഥലത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും താനുള്‍പ്പടെ 7 പേരെ പുലര്‍ച്ചെ വിട്ടയച്ചെന്നും യുവാവ് പറയുന്നു. സിബിഐ അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുവരുമെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം പ്രതികരിച്ചു.

താമിര്‍ ജിഫ്രി ഉള്‍പ്പടെ അ‌ഞ്ചു പേരെ താനൂര്‍ ദേവദാര്‍ പാലത്തിന് സമീപത്തു നിന്നും ഒഗസ്റ്റ് 1ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു എന്നാണ് താനൂര്‍ പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നതെങ്കിലും 31 വൈകീട്ട് 5 മണിക്ക് കസ്റ്റഡിയിലെടുത്തു എന്നായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ചേളാരിയില്‍ എത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. താനും താമിറും ഉള്‍പ്പടെ 12 പേരെ പൊലീസ് ചേളാരിയില്‍ താമസിക്കുന്ന മുറികളില്‍ നിന്നും തിങ്കളാള്ച വൈകീട്ട് കസ്റ്റഡിയിലെടുത്തു എന്നാണ് കൂടെ ഉണ്ടായിരുന്നു എന്ന് പറയുന്ന യുവാവ് പറയുന്നത്. തുടര്‍ന്ന് എല്ലാവരെയും താനൂരില്‍ എത്തിച്ചു. അവിടെ വെച്ച് താമിര്‍ ജിഫ്രിയെ അതിക്രൂരമായി മര്‍ദിക്കുന്നത് കണ്ടു. പുലര്‍ച്ചെ ആറു മണിയോടെ മറ്റ് 7 പേരെ വിട്ടയക്കുകയായിരുന്നെന്നും യുവാവ് പറയുന്നു.

താനൂരിലെ പൊലീസ് ക്വാര്‍ട്ടേഴ്സിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം രക്തക്കറ കണ്ടെത്തിയിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. താമിര്‍ ജിഫ്രിക്ക് കസ്റ്റഡിയില്‍ 21 സ്ഥലത്ത് മര്‍ദനമേറ്റെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ഹൃദയത്തിന് അസുഖമുള്ള ആളായ താമിര്‍ ജിഫ്രിയുടെ മരണത്തിന് ലഹരി മരുന്നിന്റെ അമിത ഉപയോഗവും കസ്റ്റഡി മര്‍ദനവും കാരണമായെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കേസ് സിബിഐ അന്വേഷിക്കുന്നതിലൂടെ വസ്തുതകള്‍ പുറത്തു വരുമെന്ന് സഹോദരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

'ബോംബെറിയും വധിക്കാൻ ശ്രമിക്കും', മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട കേസിലടക്കം പ്രതിയായ യുവാവിന്റെ വെല്ലുവിളി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്