ലോക്ക് ഡൗണ്‍ ലംഘനം ചോദ്യം ചെയ്തു; നിരന്തരം ആക്രമിക്കുന്നതായി അധ്യാപകന്‍റെ പരാതി
പ്രതികളെ പിടിക്കുന്നില്ലെന്ന് പരാതി. മര്‍ദ്ദനമേറ്റത് മലപ്പുറം മുന്നിയൂരിലെ അബ്ദുള്‍ റൗഫിന്. തിരൂരങ്ങാടി പൊലീസ് കേസെടുത്തു.
മലപ്പുറം: ലോക്ക് ഡൗണ്‍ ലംഘനത്തിനെതിരെ പ്രതികരിച്ചതിന്‍റെ പേരില്‍ ഒരു സംഘം ആളുകള്‍ നിരന്തരം ആക്രമിക്കുന്നുവെന്ന് അധ്യാപകന്‍റെ പരാതി. പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളെ പിടികൂടുന്നില്ലെന്നും അധ്യാപകന് പരാതിയുണ്ട്.
മലപ്പുറം മുന്നിയൂര്‍ സ്വദേശി അബ്ദുള്‍ റൗഫാണ് പരാതിക്കാരൻ. ലോക്ക് ഡൗണ്‍ ലംഘിച്ച് നാട്ടിലെ ഒരു സംഘം ചെറുപ്പക്കാര്‍ പന്തുകളിച്ചിരുന്നുവെന്ന് റൗഫ് പറഞ്ഞു. അത് ശരിയല്ലെന്ന് പറഞ്ഞതിന്‍റെ പേരിലായിരുന്നു ആദ്യ ആക്രമണം. റോഡരുകില്‍ വച്ച് നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സംഘം ചേര്‍ന്ന് ആക്രമിച്ചത്. കഴിഞ്ഞ മാസം ഒന്നിനായിരുന്നു സംഭവം. ഇതിനുശേഷം 27ന് വീണ്ടും ആക്രമണമുണ്ടായി. രണ്ടംഗസംഘം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും ഭീഷണപെടുത്തുകയും കയ്യിലുണ്ടായിരുന്ന മൊബൈല്‍ഫോൺ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് നശിപ്പിക്കുകയുമായിരുന്നു. രണ്ട് സംഭവങ്ങളിലും തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയില്ല.
Read more: രുചിയില്ലാത്ത ഭക്ഷണം നല്‍കി; ഹോട്ടല്‍ മാനേജറെയും ക്ലീനറെയും കൊലപ്പെടുത്തി വെയ്റ്റര്‍
എന്നാല്‍ അബ്ദുള്‍ റൗഫിനെ ആക്രമിച്ചെന്നും അദ്ദേഹം തിരിച്ചാക്രമിച്ചെന്നുമുള്ള പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും എല്ലാ പരാതികളിലും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Read more: പരിശോധനക്കിടെ ഡോക്ടര്‍മാര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി