സംഭവം നടന്ന ദിവസം പുലർച്ചെ ഒരു മണിയോടെ, വീഡിയോകൾ എഡിറ്റ് ചെയ്തുകൊണ്ടിരിക്കെ, ബാബു ലൈറ്റ് ഓഫ് ചെയ്യാൻ പറഞ്ഞപ്പോൾ സോമല വംശി പ്രകോപിതനായി. തുടർന്ന് വാക്കുതർക്കമുണ്ടായി.
ബെംഗളൂരു: ജോലിസ്ഥലത്ത് ലൈറ്റ് ഓഫ് ചെയ്യുന്നതുമായുണ്ടായ തർക്കത്തിനൊടുവിൽ മാനേജരെ കൊലപ്പെടുത്തി ഐടി ജീവനക്കാരൻ. ഗോവിന്ദരാജ്‌നഗറിലെ എംസി ലേഔട്ടിനടുത്തുള്ള ഡിജിറ്റൽ വോൾട്ട് ആൻഡ് ഫോട്ടോ എഡിറ്റിംഗ് സ്ഥാപനത്തിലാണ് ദാരുണമായ സംഭവം. 41 കാരനായ മാനേജരെ ഡംബൽ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചിത്രദുർഗ സ്വദേശി ഭീമേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. പ്രതി ഗോവിന്ദരാജനഗർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആന്ധ്രാപ്രദേശ് നയന്ദഹള്ളി സ്വദേശിയും ടെക്നിക്കൽ എക്സിക്യൂട്ടീവുമായ സോമല വംശി (24) ആണ് പ്രതി. ആവശ്യമില്ലാത്തപ്പോൾ ലൈറ്റുകൾ ഓഫ് ചെയ്യാൻ അദ്ദേഹം സഹപ്രവർത്തകനെ നിർബന്ധിക്കുമായിരുന്നു.
സംഭവം നടന്ന ദിവസം പുലർച്ചെ ഒരു മണിയോടെ, വീഡിയോകൾ എഡിറ്റ് ചെയ്തുകൊണ്ടിരിക്കെ, ബാബു ലൈറ്റ് ഓഫ് ചെയ്യാൻ പറഞ്ഞപ്പോൾ സോമല വംശി പ്രകോപിതനായി. തുടർന്ന് വാക്കുതർക്കമുണ്ടായി. ദേഷ്യത്തിൽ വംശി ബാബുവിന് നേരെ മുളകുപൊടി എറിയുകയും ഇരുമ്പ് ഡംബെൽ എടുത്ത് തലയിലും മുഖത്തും നെഞ്ചിലും ആവർത്തിച്ച് ഇടിക്കുകയും ചെയ്തു. ബാബു കുഴഞ്ഞുവീണതോടെ സഹപ്രവർത്തകരിലൊരാളായ ഗൗരി പ്രസാദിനെ സഹായത്തിനായി സമീപിച്ചു. താമസിയാതെ, ഇവർ ആംബുലൻസ് വിളിച്ചു. ആംബുലൻസ് ജീവനക്കാർ ബാബു മരിച്ചതായി അറിയിച്ചു.
കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണെന്നും ഓഫീസിൽ ലൈറ്റുകൾ അണച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഡിസി (വെസ്റ്റ്) ഗിരീഷ് എസ് സ്ഥിരീകരിച്ചു.


