നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്
എല്ലാ ആഴ്ചകളിലും പതിനായിരത്തിലധികം രൂപ ഇതിൽ നിന്നും ലഭിക്കാറുണ്ടെന്നാണ് പള്ളി അധികൃതർ പറയുന്നത്
കൊച്ചി: എറണാകുളം വൈപ്പിൻ ഓച്ചൻ തുരുത്ത് പള്ളിയിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം. സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വൈപ്പിൻ ഓച്ചത്തുരുത്ത് നിത്യ സഹായ മാതാ ദേവാലയത്തിലാണ് മോഷണം നടന്നത്. പള്ളിയുടെ മുൻവശത്ത് സ്ഥാപിച്ചിരുന്ന നേർച്ചപ്പെട്ടി കുത്തിത്തുറന്നാണ് മോഷ്ടാവ് പണം മോഷ്ടിച്ചത്.
ഇതിന് ശേഷം സ്റ്റോർ റൂമും കുത്തിത്തുറന്നു. ശുശ്രൂഷകരിൽ ഒരാൾ രാവിലെ പള്ളിയിൽ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഞായറാഴ്ചകളിൽ മാത്രമാണ് നേർച്ചപ്പെട്ടി തുറക്കാറുള്ളത്.
എല്ലാ ആഴ്ചകളിലും പതിനായിരത്തിലധികം രൂപ ഇതിൽ നിന്നും ലഭിക്കാറുണ്ടെന്നാണ് പള്ളി അധികൃതർ പറയുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ നേർച്ചപ്പെട്ടി തകർക്കാൻ ഉപയോഗിച്ച പാര സമീപത്തു നിന്നും കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത ഞാറക്കൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.