കമ്പിളി വില്‍പ്പനയുടെ മറവില്‍ മോഷണം, ഇനി കമ്പിയെണ്ണാം; യുപിയിലെത്തി കേരള പൊലീസ് ഓപ്പറേഷന്‍, പ്രതി വലയിൽ
പ്രതികൾ ഉത്തർപ്രദേശിൽ ഉണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി നടത്തിയ ഓപ്പറേഷനിലാണ് പ്രതി വലയിലായത്.
തിരുവനന്തപുരം: കമ്പിളി വിൽക്കാനെന്ന വ്യാജേനേ സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ മോഷണവും കവർച്ചയും നടത്തിയ ഉത്തരേന്ത്യൻ സംഘാംഗത്തെ പൊലീസ് പിടികൂടി. തിരുവനന്തപുരം സിറ്റിയിലെ മ്യൂസിയം, ഫോർട്ട് സ്റ്റേഷനുകളിലെ കേസിൽ ഉൾപ്പെട്ട പ്രതികൾ ഉത്തർപ്രദേശിൽ ഉണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി നടത്തിയ ഓപ്പറേഷനിലാണ് പ്രതി വലയിലായത്. പൊലീസിനെക്കണ്ടയുടൻ സംഘം രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഒരാളെ അതിസാഹസികമായി പിടികൂടുകയായിരുന്നു.
ദില്ലി സീലാമ്പൂർ സ്വദേശിയായ മുഹമ്മദ് ഷമീം അൻസാരി (28)യാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22നു തിരുവനന്തപുരം നഗരത്തിൽ തോക്കുചൂണ്ടി കവർച്ചക്കിറങ്ങിയതും ഇയാളും കൂട്ടാളിയുമാണ് ചോദ്യം ചെയ്‌തതിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. ഇടപ്പഴിഞ്ഞിയിൽ അധ്യാപികയുടെ വീട് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നത് തടഞ്ഞ അയൽവാസിക്ക് നേരെ തോക്കുചൂണ്ടിയാണ് പ്രതികള്‍ അന്ന് രക്ഷപ്പെട്ടത്.
മലയിൻകീഴ് വിഎച്ച്എസ് സി ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പിലിൻറെ ഇടപ്പഴിഞ്ഞിയിലെ വീട്ടിലായിരുന്നു മോഷണശ്രമം. വീട് പുട്ടിയിരിക്കുകയായിരുന്നു. കതക് രണ്ട് പേർ തുറക്കാൻ ശ്രമിക്കുന്നത് കണ്ട അയൽവാസിയായ പ്രവീണ്‍ ഇവരെ ചോദ്യം ചെയ്തു. ഇതിനിടെ കൈയിലെ ബാഗിൽ നിന്നും തോക്കെടുത്ത് മോഷ്ടാക്കൾ പ്രവീണിനുനേരെ ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രവീൺ നൽകിയ വിവരം അറിയിച്ച് പൊലീസ് നഗരത്തിലെ നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലേക്ക് വിവരം ഉടൻ കൈമാറിയെങ്കിലും പ്രതി അതിവിദഗ്ധമായി കേരളത്തില്‍ നിന്ന് കടന്നു കളയുകയായിരുന്നു.
ശ്രീകഠ്ണേശ്വരത്ത് വച്ച് വഞ്ചിയൂർ സ്റ്റേഷനിലെ ഒരു പൊലീസുകാരൻ മോഷ്ടാക്കളെ തടഞ്ഞു. എന്നാൽ പൊലീസിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കൂട്ടാളികളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരളമുൾപ്പെടെ വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിരവധി കവർച്ചകൾ ഇയാളുടെ സംഘം നടത്തിയിട്ടുണ്ട്. ഫോർട്ട് എസ്ഐ അഭിജിത്, പൊലീസ് ഉദ്യോഗസ്ഥരായ രാകേഷ് കുമാർ, സൂരജ്, സുബിൻ പ്രസാദ്, അഖിലേഷ്, സജു, അജിത്ത് കുമാർ, അരുൺ ദേവ് രാജീവ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കിളിമാനൂര്‍ ഇരട്ടക്കൊല കേസ് പ്രതി മെഡി. കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചു