65 കിലോ ചന്ദനം വാങ്ങി, 25 കിലോയുടെ ക്വാളിറ്റിയെ ചൊല്ലി തര്‍ക്കം ഒടുവില്‍ വനംവകുപ്പിന്റെ പിടിയിലും
ഇരുപത്തി അഞ്ച് കിലോയോളം ചന്ദനം മോശമാണെന്നും ഇതിൻറെ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഇരുകൂട്ടരും തമ്മിൽ തര്‍ക്കമുണ്ടായി. മറയൂര്‍ പെട്രോൾ പമ്പിനടത്തുവച്ച് തുക നല്‍കാം എന്നറിയിച്ചതിനെ തുടര്‍ന്ന് തിരികെ കൊടുക്കാനുള്ള ചന്ദനം മുറിയില്‍ സൂക്ഷിച്ച ശേഷം കടത്തികൊണ്ട് പോകാനുള്ള ചന്ദനവുമായി എത്തിയപ്പോഴാണ് വനപാലകര്‍ പിടികൂടിയത്
മറയൂര്‍: ഇടുക്കി മറയൂരിൽ 65 കിലോഗ്രാം ചന്ദനവുമായി മൂന്ന് പേരെ വനംവകുപ്പ് പിടികൂടി. വ്യാജ രജിസ്ട്രേഷൻ നമ്പരിലുളള കാറിലാണ് 12 ലക്ഷം രൂപ വില മതിക്കുന്ന ചന്ദനം കടത്താൻ ശ്രമിച്ചത്. കൊണ്ടോട്ടി മൂച്ചിക്കല്‍ പീരിച്ചേരി വീട്ടിൽ മുഹമ്മദ് സ്വാലിഹ്, ഈരാറ്റുപേട്ട നടയ്ക്കൽ പടിപ്പുരക്കൽ വീട്ടില്‍ മന്‍സൂര്‍, പൂക്കോട്ടൂര്‍ മൂച്ചിക്കല്‍ ഇല്ലിത്തറ വീട്ടിൽ ഇര്‍ഷാദ് എന്നിവരെയാണ് ചന്ദനവുമായി വനപാലക സംഘം പിടികൂടിയത്.
മൂന്ന് ദിവസം മുന്‍പാണ് മൂന്നംഗ സംഘം മറയൂരിലെത്തിയത്. മറയൂര്‍ ടൗണിനടുത്തുള്ള സ്വകാര്യ ലോഡ്ജില്‍ ഒരൂദിവസം താമസിച്ച ശേഷം പിന്നീട് കരിമ്പിൻ തോട്ടത്തിന് സമീപത്തുള്ള ഹോം സ്റ്റേയിലേക്ക് മാറുകയായിരുന്നു. ശനിയാഴ്ച്ച രാത്രി മറയൂര്‍ പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് കര്‍ണ്ണാടക രജിസ്ട്രേഷൻ കാറിലെത്തിയ എത്തിയ മുഹമ്മദ് സ്വാലിഹിൻറെയും ഇര്‍ഷാദിനെയും ചന്ദനവുമായി പിടികൂടിയത്. ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് സംഘത്തില്‍ മൂന്നാമതൊരാൾ കൂടിയുണ്ടെന്ന് മനസ്സിലായത്. ഇയാള്‍ താമസിക്കുന്ന മുറിയിലെത്തിയപ്പോഴാണ് കട്ടിലിനടിയിൽ ഒളിപ്പിച്ചുവച്ച നിലയിൽ ബാക്കി ചന്ദനം കണ്ടെത്തിയത്.
മറയൂര്‍ സ്വദേശിയിൽ നിന്നാണ് ഇവർ ചന്ദനം വാങ്ങിയത്. ഇതിൽ ഇരുപത്തി അഞ്ച് കിലോയോളം ചന്ദനം മോശമാണെന്നും ഇതിൻറെ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഇരുകൂട്ടരും തമ്മിൽ തര്‍ക്കമുണ്ടായി. മറയൂര്‍ പെട്രോൾ പമ്പിനടത്തുവച്ച് തുക നല്‍കാം എന്നറിയിച്ചതിനെ തുടര്‍ന്ന് തിരികെ കൊടുക്കാനുള്ള ചന്ദനം മുറിയില്‍ സൂക്ഷിച്ച ശേഷം കടത്തികൊണ്ട് പോകാനുള്ള ചന്ദനവുമായി എത്തിയപ്പോഴാണ് വനപാലകര്‍ പിടികൂടിയത്. ഇവര്‍ക്ക് ചന്ദനം നല്‍കിയയാളെ കുറിച്ച് വനപാലകര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. മലപ്പുറത്തെത്തിച്ച് ആർക്ക് വിൽക്കാനാണെന്നും വനംവകുപ്പ് അന്വേഷണം തുടങ്ങി.
മച്ചാട് വനമേഖലയിൽ വനം കൊള്ളക്കാര്‍ മുറിച്ചത് 22 ചന്ദനമരങ്ങൾ, മിക്കതും ഉപേക്ഷിപ്പെട്ട നിലയിൽ
'പുഷ്പ' മോഡലില്‍ ചന്ദനക്കടത്ത്; രണ്ടു കോടിയുടെ രക്തചന്ദനവുമായി ഏഴംഗ സംഘം പിടിയില്‍