കടുവ ആക്രമണ ഭീതിയിൽ മൂന്നാറിലെ തോട്ടം മേഖല
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഈ മേഖലയിൽ കടുവാക്രമണം പതിവാണെന്ന് നാട്ടുകാർ. പത്തിലധികം പശുക്കൾക്ക് ജീവൻ നഷ്ടമായി.
മൂന്നാര്‍: കടുവ ആക്രമണ ഭീതിയിൽ വീണ്ടും മൂന്നാറിലെ തോട്ടം മേഖല. നൈമക്കാട് എസ്റ്റേറ്റിൽ പശുവിനെ കടുവ കടിച്ചുകൊന്നു. ഇതോടെ ഭീതിയിലായ നാട്ടുകാർ കടുവയെ പിടികൂടാൻ വനംവകുപ്പ് ഉടൻ നടപടി എടുക്കണമെന്ന നിലപാടിലാണ്. മൂന്നാറിൽ നിന്നും മാറിയുള്ള നയമക്കാട് എസ്റ്റേറ്റിലെ വെസ്റ്റ് ഡിവിഷനിലാണ് പശുവിനെ കടുവ കടിച്ച് കൊന്നത്. മേയാന്‍ വിട്ടിരുന്ന പശു തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്ന് തൊഴിലാളികൾ നടത്തിയ തിരച്ചിലിൽ തേയിലക്കാട്ടിൽ പാതി ഭക്ഷിച്ച നിലയിലുള്ള പശുവിന്റെ ജഢം കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഈ മേഖലയിൽ കടുവാക്രമണം പതിവാണെന്ന് നാട്ടുകാർ. പത്തിലധികം പശുക്കൾക്ക് ജീവൻ നഷ്ടമായി. ആക്രമണം പതിവായിട്ടും കടുവയെ പിടികൂടാനോ നഷ്ടപരിഹാരം നൽകാനോ സർക്കാർ നടപടിയില്ല.
കടുവാക്രമണം തുടരുന്നതിനാൽ തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളും ഭീതിയിലാണ്. എന്നാൽ കടുവ നാട്ടിലിറങ്ങിയതിന് സ്ഥിരീകരണമില്ലെന്നും സ്ഥിതിഗതികൾ പരിശോധിക്കുകയാണെന്നും വനംവകുപ്പ് അറിയിച്ചു. കടുവയെ പിടികൂടാൻ നടപടിയുണ്ടാകാത്ത പശ്ചത്താലത്തിൽ പ്രതിഷേധ സമരത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ് നാട്ടുകാർ.