തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽ
മഞ്ചേരി സ്വദേശി അൻവറും, വേങ്ങര സ്വദേശി സയ്തലവിയുമാണ് അറസ്റ്റിലായത്.
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം സ്വർണ്ണക്കടത്ത് കേസിൽ രണ്ട് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. മഞ്ചേരി സ്വദേശി അൻവറും, വേങ്ങര സ്വദേശി സയ്തലവിയുമാണ് അറസ്റ്റിലായത്. വിമാനത്താവള സ്വർണ്ണക്കടത്തിനായി പ്രതികൾ എട്ട് കോടി രൂപ സമാഹരിച്ചുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് രണ്ട് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തുന്നത്.
പ്രതികളായ റമീസും ജലാലും സന്ദീപും അംജത് അലിയും ചേർന്നാണ് പണം സമാഹരിച്ചത്. ഈ തുകയ്ക്കാണ് സ്വർണം ദുബായിൽ നിന്ന് എത്തിച്ചത്. മൂവാറ്റുപുഴ സ്വദ്ദേശി ജലാലാണ് ജ്വല്ലറികൾക്ക് വിൽക്കാൻ കരാറുണ്ടിക്കിയത്. ഏഴ് ലക്ഷം രൂപയാണ് സരിത്തിനും സ്വപ്നക്കുമായി കമ്മീഷനായി നിശ്ചയിച്ചിരുന്നത്
കഴിഞ്ഞ ദിവസം റിമാൻഡിലായ മലപ്പുറം സ്വദേശി റമീസിനെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസിന്‍റെ അപേക്ഷ കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി സരിത്തിന്‍റെ ജാമ്യാപേക്ഷയും കോടതിയിലുണ്ട്. അതിനിടെ, സ്വര്‍ണ്ണകടത്തില്‍ എന്‍ഐഎ പ്രതിചേര്‍ക്കാത്തവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്തിട്ടുണ്ട്. നാല് പേര്‍ക്കെതിരെയാണ് എന്‍ഫോഴ്സ്മെന്‍റ് കേസെടുത്തത്. സരിത്, സ്വപ്ന, ഫമീസ്, സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കേസ്. കള്ളക്കടത്ത് സ്വര്‍ണം ഉപയോഗിച്ച് സ്വത്ത് സമ്പാദനം നടത്തിയോ എന്നും അന്വേഷിക്കും.