ധനകാര്യ സ്ഥാപനത്തിൽ നിന്ന് 42 ലക്ഷം രൂപ തട്ടി വനിതാ ജീവനക്കാർ, സിസിടിവി ദൃശ്യങ്ങളും നശിപ്പിച്ചതായി പരാതി
സ്ഥാപനത്തിലെ ഗോൾഡ് ഓഫീസറായിരുന്ന കൃഷ്ണേന്ദുവും , ഗോൾഡ് ലോൺ ഓഫീസർ ദേവി പ്രജിത്തും ചേർന്ന് പണം തട്ടിയെന്നാണ് പരാതി

തലയോലപ്പറമ്പ്: കോട്ടയം തലയോലപ്പറമ്പിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വനിതാ ജീവനക്കാർ 42 ലക്ഷം രൂപ തട്ടിയെന്ന് കേസ്. പണയം തിരിച്ചെടുക്കാൻ ഇടപാടുകാർ നൽകിയ പണമാണ് ജീവനക്കാർ തട്ടിയത്. തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ഫിൻ ഗോൾഡ് എന്ന സ്ഥാപനത്തിന്റെ ഉടമ പി.എം. രാഗേഷാണ് പരാതിക്കാരൻ.
സ്ഥാപനത്തിലെ ഗോൾഡ് ഓഫീസറായിരുന്ന കൃഷ്ണേന്ദുവും , ഗോൾഡ് ലോൺ ഓഫീസർ ദേവി പ്രജിത്തും ചേർന്ന് പണം തട്ടിയെന്നാണ് പരാതി. ഇടപാടുകാർ പണയ പണ്ടം തിരിച്ചെടുക്കാനായി നൽകിയ പണം ഇരുവരും ചേർന്ന് മുക്കിയെന്ന് പരാതിയിൽ പറയുന്നു. 19 പേരിൽ നിന്നായി വാങ്ങിയ 42 ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപയാണ് വനിതാ ജീവനക്കാർ സ്വന്തമാക്കിയതെന്നും ഉടമ ചൂണ്ടിക്കാട്ടി.
സ്ഥാപനത്തിലെ സി സി ടി വി ദൃശ്യങ്ങളും ഇരുവരും നശിപ്പിച്ചെന്ന് പരാതിയുണ്ട്. പ്രതികളിൽ ഒരാളായ കൃഷ്ണേന്ദു മുമ്പ് ഡിവൈഎഫ് ഐ യുടെ പ്രാദേശിക ഭാരവാഹിയായിരുന്നു. എന്നാൽ മറ്റ് ചില സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൃഷ്ണേന്ദുവിനെ ഭാരവാഹിത്വത്തിൽ നിന്ന് നേരത്തെ തന്നെ നീക്കിയിരുന്നതായി സംഘടനാ നേതാക്കൾ അറിയിക്കുന്നത്. പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കോഴിക്കോട് കൊടുവള്ളിയിൽ പെട്രോള്‍ പമ്പിലെ ജീവനക്കാരിയുടെ ബാഗിൽ നിന്നും ഒന്നര പവൻ തൂക്കം വരുന്ന സ്വർണ ചെയിനും പണവുമാണ് മോഷണം പോയി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. ജീവനക്കാരുടെ വസ്തുക്കള്‍ സൂക്ഷിക്കുന്ന ഷെൽഫിൽ നിന്നാണ് സ്വർണവും പണവും മോഷ്ടിച്ചത്. രണ്ട് പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത്. ഇതിൽ ഒരാളുടെ ദൃശ്യങ്ങള്‍ സി സി ടി വിയിൽ നിന്ന് ലഭിച്ചു. ജീവനക്കാരിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.