ബെംഗളൂരുവിലെ രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് മൊത്ത കച്ചവടക്കാരിൽ നിന്നും വൻ വില കൊടുത്ത് മയക്കുമരുന്ന് വാങ്ങി കേരളത്തിൽ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണിവരെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് : കോഴിക്കോട് വൻ മയക്കുമരുന്നു വേട്ട. ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വലിയ തോതിൽ ലഹരി മരുന്ന് കടത്തികൊണ്ടു വരുകയായിരുന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ് ചെയ്തു. കോഴിക്കോട് പെരുമണ്ണ പാറമ്മൽ സലഹാസ് വീട്ടിൽ സഹദ്. കെ.പി (31) ,കൊടിയത്തൂർ കിളിക്കോട് തടായിൽ വീട്ടിൽ നസ്ലിം മുഹമ്മദ് (26 ) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും ന്യൂജെന്‍ മയക്കുമരുന്നായ 372 ഗ്രാം എം.ഡി.എം.എയും, മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പിടികൂടി.

 കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും (ഡിസ്ട്രിക്ക് ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ) കുന്ദമംഗലം പൊലീസും ചേർന്നാണ് കുന്ദമംഗലം ടൗണിൽ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് പ്രതികള്‍ വൻ തോതിൽ മയക്കുമരുന്ന് കടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവിലെ രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് മൊത്ത കച്ചവടക്കാരിൽ നിന്നും വൻ വില കൊടുത്ത് മയക്കുമരുന്ന് വാങ്ങി കേരളത്തിൽ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണിവരെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും പിടിച്ചെടുത്ത എംഡിഎംഎക്ക് മാർക്കറ്റിൽ 20 ലക്ഷം രൂപ വരെ വിലയുണ്ട്. സമീപ കാലത്ത് കേരളത്തിൽ പിടികൂടുന്ന വൻ മയക്കു മരുന്നു വേട്ടയാണിത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഡി.ഐ.ജി രാജ്പാൽ മീണ ഐ.പി.എസി.ന്റെ നിർദേശപ്രകാരം ഡി.സി.പി കെ.ഇ ബൈജു ഐ.പി.എ സി.ന്റെ നേതൃത്വത്തിൽ ലഹരി മരുന്ന് വേട്ട ജില്ലയിൽ ശക്തമാക്കിയിരുന്നു. 

യുവാക്കൾക്കിടയിൽ മയക്കു മരുന്ന് ഉപയോഗം വർദ്ധിച്ചതിനാൽ പോലീസ് പരിശോധന കർശനമാക്കി ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് വരികയാണ്. ഇവർ ജില്ലയിലേക്ക് ഇത്രയധികം മയക്കു മരുന്ന് കൊണ്ടു വന്ന സോഴ്സിനെ കുറിച്ചും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പിടികൂടുമെന്നും തുടരന്വേഷണം നടത്തുമെന്നും മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശൻ അറിയിച്ചു. 

മയക്കു മരുന്ന് പിടികൂടിയ സംഘത്തിൽ അസി.കമ്മീഷണർ കെ.സുദർശൻ,കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അഷ്റഫ്,അബ്ദുറഹിമാൻ ഡാൻസാഫ് അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അഖിലേഷ്.കെ, സിവിൽ പൊലീസ് ഓഫീസർമാരായ ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, സുനോജ് കാരയിൽ എന്നിവർ ഉണ്ടായിരുന്നു.

Read More : ഫാത്തിമയെ ഭർത്താവ് കൊന്നത് ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതിനാൽ, സംശയ രോഗവും; കൊലപാതകം വായിൽ തുണി തിരുകി