രാജേഷിനെതിരെ മുൻപും സമാന പരാതി; സിഡബ്ല്യുസി ചെയർമാനെ നീക്കിയത് വാളയാർ കേസിന്റെ പശ്ചാത്തലത്തിലല്ല
- ബാല ക്ഷേമസമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജേഷിനെ താത്കാലികമായി മാറ്റി നിർത്താൻ സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടർ ഉത്തരവിട്ടിരുന്നു
- മേയ് മാസം കേരള മഹിളാ സമക്യ നൽകിയ പരാതിയിലാണ് രാജേഷിനെ മാറ്റി നിർത്തിയത്
തിരുവനന്തപുരം: ശിശുക്ഷേമ സമിതി ചെയർമാൻ സ്ഥാനത്ത് നിന്ന് എൻ രാജേഷിനെ നീക്കിയത് വാളയാർ കേസിന്റെ പശ്ചാത്തലത്തിലല്ല എന്ന് വ്യക്തമായി. ഇതിന്റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മുൻപും സമാന കേസുകളിൽ പ്രതികളുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തിൽ നിലപാടെടുത്തിരുന്നു ഇയാളെന്നാണ് വ്യക്തമായത്.
മേയ് മാസം കേരള മഹിളാ സമക്യ നൽകിയ പരാതിയിലാണ് രാജേഷിനെ മാറ്റി നിർത്തിയത്. ഒരു കേസിൽ ആരോപണ വിധേയർക്കൊപ്പം പീഡനത്തിനിരയായ പെൺകുട്ടികളെ വിടണമെന്ന് രാജേഷ് ആവശ്യപ്പെട്ടുവെന്നാണ് ഈ പരാതി. പീഡനത്തിനിരയായ പെൺകുട്ടിയെ, ആരോപണ വിധേയയായ അമ്മക്കൊപ്പം വിടണമെന്നായിരുന്നു രാജേഷിന്റെ ആവശ്യം.
ഈ സംഭവത്തിലെ പരാതിയിൽ ബാല ക്ഷേമസമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജേഷിനെ താത്കാലികമായി മാറ്റി നിർത്താൻ സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടർ ഉത്തരവിട്ടിരുന്നു.