മദ്യപിച്ച് ഉപദ്രവം; ഭർത്താവിനെ തലക്കടിച്ച്, ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ; ഒരു ദിവസം മൃതദേഹത്തിനൊപ്പം ഉറങ്ങി
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഭാര്യ ഭർത്താവിനെ തലക്കടിച്ച് വീഴ്ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. റായ്ബറേലി സ്വദേശി അതുൽ കുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയതിന് ശേഷം ഒരു രാത്രി ഭാര്യ മൃതദേഹത്തൊടൊപ്പം ഉറങ്ങുകയും ചെയ്തു. മക്കളോട് അച്ഛൻ ക്ഷീണിതനായി ഉറങ്ങുകയാണെന്നും ഉണർത്തരുതെന്നും പറഞ്ഞു. ഭർത്താവിനെ വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി എന്നായിരുന്നു യുവതി പൊലീസിന് നൽകിയ മൊഴി.
അമിതമായി മദ്യപിച്ചതിനെ തുടർന്നുണ്ടായ മരണം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കൊല നടത്തിയത് താനാണെന്ന് യുവതി സമ്മതിച്ചതായും പൊലീസ് വെളിപ്പെടുത്തി. ബ്യൂട്ടി പാർലർ ജീവനക്കാരിയാണ് യുവതി. തലക്കടിച്ച് വീഴ്ത്തിയതിന് ശേഷം ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
കൊല നടത്തിയ ശേഷം ഉറങ്ങുകയാണെന്ന് വരുത്തി തീർക്കാൻ മൃതദേഹം കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. ശേഷം മൃതശരീരത്തിനൊപ്പം ഒരു രാത്രി ഉറങ്ങുകയും ചെയ്തു. അച്ഛനെ ഉണർത്തരുതെന്ന് കുട്ടികളോട് പറഞ്ഞു. നേരം പുലർന്ന സമയത്ത് മൃതദേഹം വീടിന് പുറത്ത് വലിച്ചു കൊണ്ടുപോയി ഇട്ടു. മൃതദേഹം അവിടെ കിടക്കുന്നതായി രാവിലെ കണ്ടെന്ന് മറ്റുള്ളവരെ അറിയിച്ചതായും പൊലീസ് പറഞ്ഞു. അതുൽ മിക്കപ്പോഴും മദ്യപിച്ചെത്തി തന്നെ മർദ്ദിക്കാറുണ്ടെന്നും ശമ്പളം മദ്യപിക്കുന്നതിനായി ചെലവഴിക്കാറുണ്ടെന്നും അതിനാലാണ് ഇത്തരം ക്രൂരമായ നടപടിക്ക് തുനിഞ്ഞതെന്നും യുവതി പൊലിസിനോട് വെളിപ്പെടുത്തി.