യുവതിയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാൽ ഉടൻ തന്നെ വ്യക്തമായ ചിത്രം ലഭിക്കുമെന്നും പൊലീസ്

ദില്ലി : ഹരിയാനയിലെ ഗുരുഗ്രാമിൽ ഉപേക്ഷിക്കപ്പെട്ട പെട്ടിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സ്ത്രീയെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. നഗ്നയായ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. അതിനാൽ ബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ മെഡിക്കൽ ബോർഡിലെ ഡോക്ടർ പറഞ്ഞു. സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്കേസിനുള്ളിൽ ഇട്ടതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

യുവതിയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാൽ ഉടൻ തന്നെ വ്യക്തമായ ചിത്രം ലഭിക്കുമെന്നും വെസ്റ്റ് ഡിസിപി ദീപക് സഹാറൻ പറഞ്ഞു. മരിച്ചയാളുടെ ഇടുപ്പിൽ പൊള്ളലേറ്റതായി തോന്നുന്ന ചില പാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ജനനേന്ദ്രിയത്തിലും മുറിവേറ്റ പാടുകളുണ്ടെന്നും മെഡിക്കൽ ബോർഡ് അംഗം പറഞ്ഞു. 

സംഭവങ്ങളുടെ കൃത്യമായ ചിത്രം ലഭിക്കാൻ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് വിശകലനം ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇഫ്‌കോ ചൗക്കിന് സമീപമാണ് യുവതിയുടെ നഗ്‌ന മൃതദേഹം കണ്ടെത്തിയത്. ഇഫ്‌കോ ചൗക്കിന് സമീപത്തെ റോഡരികിലെ കുറ്റിക്കാട്ടിൽ സംശയാസ്പദമായ ഒരു സ്യൂട്ട്കേസ് കണ്ടതായി വൈകീട്ട് നാലോടെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് പൊലീസിൽ അറിയിച്ചത്. ഇതോടെ പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

Read More : ഷാഫി ലോഡ്ജിലേക്ക് ക്ഷണിച്ചു, സ്ത്രീകളെയും വാഗ്ദാനം ചെയ്തു; ഒഴിഞ്ഞുമാറിയെന്ന് വാനിൽ ഇന്ത്യ ചുറ്റുന്ന അബിന്‍ ഷാ