മുത്തലാഖ് ചൊല്ലിയതിന് കേസുകൊടുത്ത യുവതിയുടെ മൂക്ക് ഭര്‍തൃവീട്ടുകാര്‍ മുറിച്ചതായി ആരോപണം
മൂക്കിന് ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സീതാപൂര്‍: മുത്തലാഖ് വഴി വിവാഹബന്ധം വേര്‍പെടുത്തിയതിനെതിരെ കേസ് കൊടുത്ത യുവതിയുടെ മൂക്ക് ഭര്‍തൃവീട്ടുകാര്‍ മുറിച്ചതായി ആരോപണം. ഫോണ്‍ വഴി മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയതിനാണ് യുവതി പൊലീസില്‍ പരാതി നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഫോണ്‍ വിളിച്ച് മൊഴി ചൊല്ലിയെന്ന യുവതിയുടെ പരാതിയില്‍ രണ്ടുപേരുടെയും വീട്ടുകാരെ വിളിപ്പിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് സാധ്യമാകാതിരുന്നതിനാലാണ് മുത്തലാഖ് ആക്ടിലെ വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തത്. ഇതേ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ യുവതിയെ മര്‍ദ്ദിച്ചെന്നും മൂക്കിന് ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഭര്‍തൃവീട്ടുകാരാണ് മര്‍ദ്ദിച്ചതെന്ന് യുവതിയുടെ അമ്മയും സഹോദരനും പറഞ്ഞു. മുത്തലാഖ് ചൊല്ലുന്നത് മൂന്ന് വർഷം തടവും പിഴയും ശിക്ഷ ലഭിക്കുന്ന ക്രിമിനൽ കുറ്റമാക്കുന്ന നിയമം അടുത്തിടെയാണ് പ്രാബല്യത്തിൽ വന്നത്.