ഭർത്താവിന് സംശയരോഗം; വീഡിയോ കോളിനിടെ യുവതി ആത്മഹത്യ ചെയ്തു
യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിക്കുന്ന ദൃശ്യങ്ങൾ ഭർത്താവ് വീഡിയോ കോളിലൂടെ തത്സമയം കണ്ടു. ഇയാളാണ് വിവരം ബന്ധുക്കളെ അറിയിച്ചത്.
നാഗർകോവിൽ: വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിക്കുന്ന ദൃശ്യങ്ങൾ ഭർത്താവ് സെന്തിൽ വീഡിയോ കോളിലൂടെ തത്സമയം കണ്ടു. ഇയാളാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ വാതിൽതകർത്ത് മുറിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരിച്ചു. ജ്ഞാനഭാഗ്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് വീട്ടുകാർ രംഗത്തെത്തി.
ഭർത്താവിന്റെ സംശയരോഗവും മാനസിക പീഡനവും കാരണമാണ് ജ്ഞാനഭാഗ്യ ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ പറഞ്ഞു. കൊട്ടാരം പഞ്ചായത്ത് ഓഫിസിൽ താൽക്കാലികമായി ജോലി ചെയ്യുകയാണ് ജ്ഞാനഭാഗ്യ. ജ്ഞാനഭാഗ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സെന്തിൽ ആരോപിച്ചിരുന്നതായും മറ്റു പുരുഷൻമാരോട് സംസാരിക്കുന്നതിൽ ഇയാൾ വഴക്കുണ്ടാക്കിയിരുന്നതായും പരാതിയിൽ പറയുന്നു. ഇടപഴകുന്നതിൽ സെന്തിൽ അനിഷ്ടം പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പതിവായി കലഹിച്ചിരുന്നു. എട്ടുവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ജ്ഞാനഭാഗ്യ സെന്തിലിനെ പ്രണയിച്ച് വിവാഹം കഴിച്ചത്.
പതിനാറുകാരിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
കോഴിക്കോട് പതിനാറുകാരിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യകേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പുറക്കാട്ടിരി സ്വദേശി അരുണിനെയാണ് സിറ്റി ക്രൈം സ്ക്വാഡ് പിടികൂടിയത്. പതിനാറുകാരിയെ കർണാടകയിലെ ചാന്നപ്പട്ടണത്തിനടുത്ത് വച്ചാണ് എലത്തൂർ പൊലീസ് മയക്കുമരുന്ന് മാഫിയയിൽ നിന്നും മോചിപ്പിച്ചത്. മുഖ്യപ്രതി നാസറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടൗൺ അസി. കമ്മീഷണർ പി. ബിജുരാജിൻ്റെ നേതൃത്വത്തിൽ മറ്റുപ്രതികൾക്കായി അന്വേഷണം നടക്കുകയാണ്. വയനാട്ടിലെ രഹസ്യകേന്ദ്രത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തശേഷം ടൗൺ അസി. കമ്മീഷണർ പി. ബിജുരാജ് അറസ്റ്റ് ചെയ്തു.