സ്കൂളുകളും കോളേജുകളും തുറന്നതിന് പിന്നാലെ വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന ലക്ഷ്യമിട്ട് ബെഗലൂരുവിൽ നിന്നാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നത്.

കൊച്ചി: അതിതീവ്ര ലഹരിമരുന്നായ എംഡിഎഎയുമായി യുവാവ് കൊച്ചിയിൽ അറസ്റ്റിൽ. എറണാകുളം നോർത്ത് സ്വദേശി എബിൻ ജോണാണ് പിടിയിലായത്. വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പനയ്ക്കായാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സ്കൂളുകളും കോളേജുകളും തുറന്നതിന് പിന്നാലെ വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന ലക്ഷ്യമിട്ട് ബെഗലൂരുവിൽ നിന്നാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നത്.

കേരളത്തിലെത്തിച്ച മയക്കുമരുന്ന് ചില്ലറ വിൽപ്പനയ്ക്കായി ചെറുസംഘങ്ങൾക്ക് കൈമാറുകയായിരുന്നു. എബിന്‍റെ സുഹൃത്തുക്കളുടെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 140 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരിമരുന്നിന്‍റെ ഉറവിടം അറിയുന്നതിന് പ്രതിയെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

രണ്ട് ദിവസം മുമ്പെ തൃശൂരിൽ ഒരു കോടി രൂപയിലധികം വിലവരുന്ന ഹാഷിഷ് ഓയിൽ പൊലീസ് പിടികൂടിയിരുന്നു. ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച ഹാഷിഷ് ഓയിലുമായി ആറുപേരെയാണ് തൃശൂർ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്. ചില്ലറ വിൽപ്പന മേഖലയിൽ ഒരു കോടിയിലധികം വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. കുന്നംകുളം, പെരുമ്പിലാവ്, ചാവക്കാട് മേഖലകളിൽ ലഹരിമരുന്ന് ചില്ലറ വിൽപ്പനക്കായാണ് ആന്ധ്രയിൽ നിന്ന് ഹാഷിഷ് ഓയില്‍ എത്തിച്ചത്. സ്കൂളുകളും കോളേജും തുറന്നതോടെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ വന്‍തോതില്‍ കേരളത്തിലേക്ക് മയക്കുമരുന്ന് ഇറക്കുന്നുണ്ടെന്നും സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു.

Read More :  മയക്കുമരുന്ന് കേസില്‍ ജാമ്യം ; ഗുണ്ടകൾ കോടതി വളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ചു