പയ്യോളി ഹൈസ്കൂളിന് സമീപത്തെ തട്ടുകടയിൽ വെച്ചാണ് സംഭവം. മൃതദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോഴിക്കോട് പയ്യോളിയിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ അടിപിടിക്കിടെ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പള്ളിക്കര സ്വദേശി കുനിയിൽ കുളങ്ങര സഹദ് ആണ് മരിച്ചത്. വൈകിട്ട് ആറര യോടെ പയ്യോളി ഹൈ സ്കൂളിന് സമീപത്തെ തട്ടുകടയിൽ വെച്ചാണ് സംഭവം. മർദ്ദനമേറ്റ സഹദിനെ ആദ്യം കൊയിലാണ്ടി താലൂക് ആശുപത്രിയിലാണ് എത്തിച്ചത്. പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അടുക്കളയിലെ സിങ്കില്‍ കൈകഴുകാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് മാവേലിക്കരയില്‍ ഹോട്ടല്‍ ആറംഗ സംഘം അടിച്ച് തകര്‍ത്തിരുന്നു. വെള്ളൂര്‍കുളത്തിന് സമീപമുള്ള കസിന്‍സ് ഫാസ്റ്റ് ഫുഡ് കടയിലാണ് അക്രമം നടന്നത്. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരായ രതീഷ്ചന്ദ്രന്‍, അനുജയരാജ്, ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹോട്ടലുടമയുടെ പരാതിയില്‍ കണ്ടിയൂര്‍ സ്വദേശികളായ വസിഷ്ഠ്, രാജീവ്, മണികണ്ഠന്‍, മനേഷ്, രതീഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തുറിച്ച് നോക്കിയെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ മുംബൈയില്‍ 28 കാരനായ യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മുംബൈയിലെ മാട്ടുംഗയില്‍ ഒരു റെസ്റ്റോറന്റിന് സമീപത്താണ് സംഭവം നടന്നത്. കോള്‍ സെന്‍റര്‍ ജീവനക്കാരനായ റോണിത് ഭലേക്കർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തങ്ങളെ തുറിച്ച് നോക്കിയെന്ന് ആരോപിച്ച് അക്രമി സംഘം യുവാവിനോട് തര്‍ക്കിച്ചു. ഇത് അടിപിടിയിലേക്കും കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നു. സംഭവ സമയത്ത് കൊല്ലപ്പെട്ട യുവാവ് ഒരു സുഹൃത്തിനൊപ്പം സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഈ സമയം അതുവഴി പോയ യുവാക്കളാണ് തുറിച്ചുനോക്കിയെന്ന് ആരോപിച്ച് വാക്ക് തര്‍ക്കമുണ്ടാക്കിയത്.