എപ്പോഴും ആര്‍ക്കോ മെസേജ് അയക്കുന്നത് കാരണം അമ്മയുടെ സ്വഭാവത്തില്‍ മാറ്റം വന്നതായി മകന്‍ ആരോപിക്കുകയും ഇതേച്ചൊല്ലി പല വട്ടം വഴക്കുണ്ടാവുകയും ചെയ്തിരുന്നു.

മുംബൈ: അജ്ഞാതനായ വ്യക്തിക്ക് അമ്മ മെസേജ് ചെയ്യുന്നെന്ന് ആരോപിച്ച് 17 വയസുകാരന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലായിരുന്നു സംഭവം. അമ്മയുടെ ഫോണില്‍ നിന്ന് എപ്പോഴും ആര്‍ക്കോ മെസ്ജ് ചെയ്യുന്നതിനെച്ചൊല്ലി ആയിരുന്നു തര്‍ക്കം.

വസായ് ഠൗണ്‍ഷിപ്പിലെ പരോള്‍ ഏരിയയില്‍ ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം. 35 വയസുകാരിയായ അമ്മ സൊനാലി ഗോഗ്രയുടെ സ്വഭാവത്തില്‍ മാറ്റം വന്നതായി മകന്‍ ആരോപിച്ചു. ഇത് കാരണമായി ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് മാണ്ട്‍വി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‍പെക്ടര്‍ അശോക് കാംബ്ലെ പറഞ്ഞു. ഞായറാഴ്ച രാത്രി വീട്ടില്‍ വെച്ച് ഭക്ഷണം കഴിക്കവെ അമ്മ മൊബൈല്‍ ഫോണില്‍ മേസേജ് ചെയ്യുന്നത് കണ്ട് മകന്‍ അസ്വസ്ഥനായി. തുടര്‍ന്ന് കോടാലി എടുത്ത് വെട്ടുകയായിരുന്നു.

സംഭവ സമയത്ത് വീട്ടില്‍ മറ്റ് കുടുംബാംഗങ്ങള്‍ ആരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ സൊനാലി ഗോഗ്രയെ ഭീവണ്ടിയിലെ ഇന്ദിര ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. ഇന്ത്യന്‍ ശിക്ഷാ നിയമം 302-ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകം നടത്തിയ 17 വയസുകാരനെ കണ്ടെത്തിനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Read also: അമ്മക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത 10 വയസുകാരി ടാങ്കർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു, അപകടം ട്രാഫിക് ബ്ലോക്കിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...