മനുഷ്യരുടെ ആദി പൂര്‍വ്വികര്‍ കാനിബലിസ്റ്റുകളായിരുന്നു എന്നതിന്‍റെ ശക്തമായ തെളിവുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
സ്പെയിനിന്‍റെ വടക്ക് ഭാഗത്തുള്ള ബർഗോസ് പ്രവിശ്യയിലാണ് അറ്റാപ്യൂർക്ക എന്ന സ്ഥലം പുരാവസ്തു ഗവേഷകരുടെ പറൂദീസകളിലൊന്നാണ്. പ്രദേശത്തെ ഗ്രാൻ ഡോളിന ഗുഹയിൽ നിന്ന് കണ്ടെത്തിയ ഏകദേശം 800,000 വർഷങ്ങൾക്ക് മുമ്പുള്ള അസ്ഥി ശകലങ്ങളില്‍ നടത്തിയ പഠനങ്ങൾ തെട്ടിപ്പിക്കുന്ന ചില വിവരങ്ങളിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് പുരാവസ്തു ഗവേഷകര്‍. അവിടെ നിന്നും ലഭിച്ച വസ്തുക്കളില്‍ നടത്തിയ പഠനത്തിലൂടെ ഏകദേശം 850,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ആധുനീക മനുഷ്യന്‍റെ പൂര്‍വ്വീകർ 'ശിശു നരഭോജന' നടത്തിതിന്‍റെ തെളിവുകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
വടക്കൻ സ്പെയിനിലെ അറ്റപ്യൂർക്കയിലെ ഗ്രാൻ ഡോളിന ഗുഹാ സ്ഥലത്ത് ഖനനം നടത്തുന്നതിനിടെ ഗവേഷകർ മനുഷ്യന്‍റെ കഴുത്തിലെ ഒരു അസ്ഥി കണ്ടെത്തി. ഇതില്‍ നടത്തിയ പഠനങ്ങളാണ് ശിരഛേദം ചെയ്തതിന്‍റെ തെളിവുകൾ ഗവേഷകര്‍ കണ്ടെത്തിയത്. കുട്ടിയുടെ പ്രായം മാത്രമല്ല, മുറിവുകളുടെ കൃത്യതയും കാരണം ഈ കേസ് പ്രത്യേകിച്ചും ശ്രദ്ധേയമാണെന്ന് ഗ്രാൻ ഡോളിന ഖനനത്തിന്‍റെ സഹ-ഡയറക്ടറായ ഡോ. പാൽമിറ സലാഡി പറയുന്നു. ഇത് അക്കാലത്തെ മനുഷ്യർ കഴിച്ചിരുന്ന മൃഗങ്ങളുടെ അസ്ഥികളില്‍ കാണപ്പെടുന്നതിന് സമാനമായ പാടുകളും ഒടിവുകളുമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളുടെ തല വെട്ടിമാറ്റിയതിന് കശേരുക്കളുടെ ഘടനയിലെ പ്രധാന സ്ഥലങ്ങളില്‍ വ്യക്തമായ മുറിവുകളുണ്ട്. ഇത് മറ്റ് ഇരകളെയും പോലെ കുട്ടികളെയും ഇവര്‍ ഭക്ഷണമായി ഉപയോഗിച്ചിരുന്നുവെന്നതിന്‍റെ തെളിവുകളാണെന്നം സലാഡി അവകാശപ്പെട്ടു. ഹോമോ സാപ്പിയൻസും നിയാണ്ടർത്തലുകളും തമ്മിലുള്ള അവസാന കണ്ണിയായിരുന്ന ഹോമോ പൂർവ്വികരുടെ ഗണത്തില്‍പ്പെടുന്ന ഒരു കുട്ടിയുടെ തലയോട്ടിയായിരുന്നു അതെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. ഇവിടെ നിന്നും ലഭിച്ച ചില അസ്ഥികളിലെ ഇത്തരത്തിലുള്ള സമാനമായ പാടുകൾ, ഇവിടെ ജീവിച്ചിരുന്ന മനുഷ്യരുടെ പൂര്‍വ്വീകര്‍ നരഭോജികളായിരുന്നുവെന്നതിന് തെളിവാണെന്നും അവർ കുട്ടികളെ ഭക്ഷണമായി ഉപയോഗിച്ചിരുന്നുവെന്നും ഗവേഷകർ പറയുന്നു. ആദ്യകാല പൂര്‍വ്വീകര്‍ തങ്ങളുടെ ഒപ്പമുള്ളവരെ ഭക്ഷിച്ചിരുന്നത് ഒരു പക്ഷേ പ്രദേശത്തിന്‍റെ നിയന്ത്രണം കൈവശപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടായിരിക്കാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.


