യമുനാ നദിയുടെ തീരമാണ്  പുരാന കിലയെ ഇത്രയേറെ സാമ്രാജ്യങ്ങളുടെ കേന്ദ്രമാക്കാന്‍ പ്രാപ്തമാക്കിയത്. വീണുപോകുന്ന ഓരോ സാമ്രാജ്യങ്ങള്‍ക്ക് മേലെയും മറ്റൊന്ന് ഉയര്‍ന്നുവന്നു. അത് തകരുമ്പോള്‍ അടുത്തത്. മണ്‍മറഞ്ഞ് പോയ നൂറ്റാണ്ടുകള്‍ക്കിടിയില്‍ ഓരോ ഘട്ടത്തിലും ഓരോരോ സാമ്രാജ്യങ്ങള്‍ മണ്‍മറഞ്ഞു. 


ന്ത്യയുടെ നായകത്വത്തില്‍ വരുന്ന സെപ്തംബറില്‍ ജി 20 നേതാക്കളുടെ കൂടിക്കാഴ്ച നടക്കുകയാണ്. അതിനായി ഒരുങ്ങുന്നതാകട്ടെ ആയിരക്കണക്കിന് നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാനുള്ള ചരിത്രഭൂമികയും. ഏതാണ്ട് 2,500 വര്‍ഷത്തെ ചരിത്രമാണ് നിശബ്ദമാക്കപ്പെട്ട പുരാന (പഴയ കോട്ട) യുടെ മണ്ണടരുകളില്‍ നിന്നും കണ്ടെത്തിയത്. ഹിന്ദു പുരാണങ്ങളില്‍ ഏറെ പരാമര്‍ശിക്കപ്പെട്ട പാണ്ഡവ രാജ്യം പുരാന കിലയുടെ മണ്ണടരുകളില്‍ ഉറങ്ങിക്കിടക്കുന്നുവെന്ന് അവകാശപ്പെട്ട് ബിബി ലാലിന്‍റെ നേതൃത്വത്തില്‍ 1970 കളില്‍ നടന്ന ഖനനത്തിന് ശേഷം, 2013-14 കാലത്തും 2017-18 വർഷങ്ങളിലും പുരാന കിലയില്‍ ഉത്ഖനനം നടന്നിരുന്നു. ആര്‍ക്കിയോളജിസ്റ്റ് വസന്ത് സവർങ്കറിന്‍റെ കീഴില്‍ നഷ്ട സാമ്രാജ്യം തേടി ഇവിടെ മൂന്നാം സീസണിലെ ഉത്ഖനനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 

എട്ട് മീറ്റര്‍ താഴ്ചയില്‍ 40 അടി നീളവും 15 അടി വീതിയുമുള്ള ഒരു കിടങ്ങാണ് ഇപ്പോള്‍ ഇവിടുത്തെ ശ്രദ്ധാ കേന്ദ്രം. ഈ കിടങ്ങിലൂടെ സഞ്ചരിക്കുമ്പോള്‍ 2,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദില്ലി ഭരിച്ച മൗര്യന്മാരുടെ കാലം മുതല്‍ 1545 ല്‍ ഷേർഷാ സൂരി പണികഴിപ്പിച്ച ഇന്ന് ഭൂനിരപ്പിന് മുകളിലുള്ള പുരാന കിലയിലെ കോട്ട വരെയുള്ള ചരിത്രാവശേഷിപ്പുകള്‍ അടക്കം ഏഴോളം സാമ്രാജ്യാവശിഷ്ടങ്ങള്‍ കാണാം. 

കിടങ്ങിന്‍റെ ഏറ്റവും അടിയിലായി ഉറങ്ങുന്നത് ബിസി 6 -ാം നൂറ്റാണ്ട് മുതല്‍ 4 -ാം നൂറ്റണ്ട് വരെ പ്രദേശം അടക്കി ഭരിച്ച മൗര്യ സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങളാണ്. അതിന് മുകളില്‍ വിവിധ മണ്ണടരുകളിലായി നിരവധി ദേശ രാഷ്ട്രങ്ങളുടെ അവശിഷ്ടങ്ങള്‍. മൗര്യ സാമ്രാജ്യം, ശുംഗകൾ, കുശാനന്മാർ, രജപുത്രർ അങ്ങനെ അങ്ങനെ... മണ്ണടരുകള്‍ക്ക് ഏറ്റവും താഴെയായി മൗര്യസാമ്രാജ്യാവശിഷ്ടങ്ങള്‍ ആണെങ്കില്‍ ഏറ്റവും മുകളിലായി മുഗളന്മാര്‍. ഓരോ മണ്ണടരുകളും ഓരോ സാമ്രാജ്യങ്ങളുടെ മേല്‍ വിശ്രമിക്കുന്നു. 

യമുനാ നദിയുടെ തീരമാണ് പുരാന കിലയെ ഇത്രയേറെ സാമ്രാജ്യങ്ങളുടെ കേന്ദ്രമാക്കാന്‍ പ്രാപ്തമാക്കിയത്. വീണുപോകുന്ന ഓരോ സാമ്രാജ്യങ്ങള്‍ക്ക് മേലെയും മറ്റൊന്ന് ഉയര്‍ന്നുവന്നു. അത് തകരുമ്പോള്‍ അടുത്തത്. മണ്‍മറഞ്ഞ് പോയ നൂറ്റാണ്ടുകള്‍ക്കിടിയില്‍ ഓരോ ഘട്ടത്തിലും ഓരോരോ സാമ്രാജ്യങ്ങള്‍ മണ്‍മറഞ്ഞു. 

ഓരോ ഭരണകാലത്തും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായിരുന്നതിനാല്‍ ഇവിടെ നിന്ന് മൗര്യൻ, ശുംഗ, കുശാന, രജപുത്ര, മുഗൾ കാലഘട്ടങ്ങളിലെ നിരവധി പ്രതിമകള്‍ മുത്തുകള്‍, നാണയങ്ങള്‍ മറ്റ് ശില്പങ്ങള്‍ എന്നിവ കണ്ടെത്തിയിരുന്നു. ഡൽഹിയിൽ സാംസ്കാരിക നിക്ഷേപമുള്ള ഒരേയൊരു സ്ഥലമാണ് പുരാന കിലയെന്ന് ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ വസന്ത് സ്വർണകർ പറയുന്നു. വിവിധ മണ്ണടരുകളിലായി കഴിഞ്ഞ 2,500 വർഷത്തെ ഈ പ്രദേശം സൂക്ഷിച്ച് വച്ചു. നൂറ്റാണ്ടുകളായി സംസ്‌കാരത്തിന്‍റെ തുടർച്ച പ്രകടമാക്കുന്ന രാജ്യത്തെ അത്തരത്തിലുള്ള മറ്റൊരു ഉത്ഖനന പ്രദേശം ഗുജറാത്തിലെ ധോലവീരയാണ്, എന്നാൽ അവിടത്തെ ഭൂപ്രദേശം വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ നിന്ന് തലസ്ഥാനം ദില്ലിക്ക് മാറ്റിയ ബ്രിട്ടീഷുകാരിലൂടെയല്ല അതിനും മുമ്പ് മുഗളന്മാര്‍ക്കും മുമ്പ് ആറോളം സാമ്രാജ്യങ്ങള്‍ ദില്ലി ഭരിച്ചെന്നും ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നു. 

ബി ബി ലാൽ നടത്തിയ ആദ്യത്തെ ഖനനങ്ങളിൽ പ്രധാനമായും അന്വേഷിച്ചത് ഹിന്ദു പുരാണങ്ങളില്‍ ഏറെ ആഘോഷിക്കപ്പെട്ടിട്ടുള്ള ഇന്ദ്രപ്രസ്ഥത്തിലെ പാണ്ഡവ രാജ്യമായിരുന്നു. അതിന്‍റെ കാലഘട്ടം ബിസി 900 ആണെന്ന് കരുതപ്പെടുന്നു. എന്നാല്‍ അത്തരമൊരു ഉറപ്പിലേക്ക് വിരല്‍ ചൂണ്ടുന്ന ഒന്നും കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ പാത പിന്തുടര്‍ന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ ആര്‍ക്കിയോളജി വകുപ്പ് പണ്ഡവ രാജ്യം തേടി പ്രദേശത്ത് മൂന്നാമത്തെ സീസണ്‍ ഖനനം ആരംഭിച്ചിരിക്കുന്നത്. 

വാസ്‌തവത്തിൽ, നാഗരികതയുടെ സാധ്യമായ ഏറ്റവും പഴക്കമേറിയ പാളിയിലേക്ക് എത്തിച്ചേരാൻ പുരാന കില കുന്നുകളിൽ എഎസ്‌ഐ മറ്റൊരു റൗണ്ട് ഖനനം നടത്തുകയാണ്. എഎസ്‌ഐ ഡൽഹി സർക്കിളിന്‍റെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റായി നേരത്തെ രണ്ട് റൗണ്ടുകൾക്ക് നേതൃത്വം നൽകിയ സ്വർണക്കറാണ് മൂന്നാം സീസണിലെ ഉത്ഖനനത്തിനും നേതൃത്വം നൽകുന്നത്. മുൻ ഉത്ഖനന സീസണിന്‍റെ അവസാന കാലത്ത് മൗര്യ കാലഘട്ടത്തിന് മുമ്പുള്ള പാളികളുടെ തെളിവുകൾ കണ്ടെത്തി. ഈ മണ്ണടരില്‍ നിന്നാണ് അതിലും പഴക്കമുള്ള മറ്റൊരു സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങളിലേക്കുള്ള ഖനനം ആരംഭിക്കുന്നതും. അടുത്ത സെപ്തംബറില്‍ ജി 20 നേതാക്കള്‍ക്ക് ആതിഥേയത്വം അരുളുന്നതിന് മുമ്പ് ആ പൗരാണിക സംസ്കൃതിയിലേക്കും നോട്ടമെത്താന്‍ കഴിയുമന്ന വിശ്വാസത്തിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും.