ഭക്ഷ്യ- ഇന്ധന വിലയിലുണ്ടായ വര്‍ധനയാണ് ഇന്ത്യയുടെ പണപ്പെരുപ്പം 19 മാസങ്ങള്‍ക്ക് ശേഷം ജനുവരി മാസത്തില്‍ ഉയരാനിടയാക്കിയത്.

ചെന്നൈ: ഇന്ത്യയുടെ പണപ്പെരുപ്പം നേരിയ തോതില്‍ ഉയര്‍ന്നതായി റോയിട്ടേഴ്സ് പോള്‍ റിപ്പോര്‍ട്ട്. ഭക്ഷ്യ- ഇന്ധന വിലയിലുണ്ടായ വര്‍ധനയാണ് ഇന്ത്യയുടെ പണപ്പെരുപ്പം 19 മാസങ്ങള്‍ക്ക് ശേഷം ജനുവരി മാസത്തില്‍ ഉയരാനിടയാക്കിയത്. ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം ജനുവരിയില്‍ 2.05 ശതമാനമായിരുന്നു. 

ഫെബ്രുവരിയില്‍ ഇത് 2.43 ശതമാനത്തിലേക്ക് ഉയര്‍ന്നു. റോയിട്ടേഴ്സ് സംഘടിപ്പിച്ച 37 സാമ്പത്തിക വിദഗ്ധരടങ്ങിയ കൂട്ടായ്മയിലാണ് ഈ നിഗമനം ഉണ്ടായത്. എന്നാല്‍, ഇത് ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് നിശ്ചയിച്ച പണപ്പെരുപ്പ പരിധിയെക്കാള്‍ താഴെയാണ്. റിസര്‍വ് ബാങ്കിന്‍റെ ഇടക്കാല പണപ്പെരുപ്പ ലക്ഷ്യം നാല് ശതമാനമാണ്. 

കഴിഞ്ഞ മാസം ആദ്യം റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചത് പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാന്‍ സഹായിച്ചതായാണ് നിഗമനം. മേയില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് വിലയിരുത്തല്‍.