മുഖ്യമന്ത്രി ഇന്ന് പിണറായിയിൽ; എൽഡിഎഫിന്‍റെ പ്രചാരണ പരിപാടികൾക്ക് തുടക്കം
മൂന്ന് മണിക്ക് മട്ടന്നൂർ വിമാനത്താവളത്തിൽ എത്തുന്ന മുഖ്യമന്ത്രിയെ റെഡ് വൊളന്റിയർമാരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പിണറായിലേക്ക് ആനയിക്കും. വൈകീട്ട് അഞ്ച് മണിക്ക് പിണറായി കണ്‍വെൻഷനിൽ ചേരുന്ന എൽഡിഎഫ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
കണ്ണൂർ:നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിലെത്തും. ജന്മനാട്ടിൽ മുഖ്യമന്ത്രിക്ക് നൽകുന്ന സ്വീകരണത്തോടെയാണ് എൽഡിഎഫിന്‍റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുക. മൂന്ന് മണിക്ക് മട്ടന്നൂർ വിമാനത്താവളത്തിൽ എത്തുന്ന മുഖ്യമന്ത്രിയെ റെഡ് വൊളന്റിയർമാരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പിണറായിലേക്ക് ആനയിക്കും.
ഉറപ്പാണ് എൽഡിഎഫ് എന്ന മുദ്രാവാക്യവും മുഖ്യമന്ത്രിയുടെ ചിത്രവും ധരിച്ചാകും വോളന്‍റീയർമാർ ഇരുചക്രവാഹനത്തിൽ അകമ്പടി സേവിക്കുക. വൈകീട്ട് അഞ്ച് മണിക്ക് പിണറായി കണ്‍വെൻഷനിൽ ചേരുന്ന എൽഡിഎഫ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
സ്ഥാനാർത്ഥി പട്ടികയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരാനിരിക്കുകയാണ്. സംസ്ഥാന സമിതി അംഗീകാരം നൽകിയ പല സ്ഥാനാർത്ഥികളുടെ പേരുകളിലും ജില്ലാ സെക്രട്ടറിയേറ്റുകളുടെ എതിർപ്പ് നിലനിൽക്കുന്നതിനാൽ, തർക്ക മണ്ഡലങ്ങളിൽ സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ തീർപ്പ് കൽപിക്കും.
ഡോ. പി കെ ജമീലയുടെ പേര് വന്ന തരൂർ, അരുവിക്കര , പൊന്നാനി, ഒറ്റപ്പാലം, കൊയിലാണ്ടി തുടങ്ങിയവയാണ് തർക്കം നിലനിൽക്കുന്ന പ്രധാന സീറ്റുകൾ. ഇന്ന് തന്നെ അന്തിമ പട്ടികക്ക് രൂപം നൽകി ബുധനാഴ്ചയോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സിപിഎം നീക്കം. റാന്നി, ചാലക്കുടി അടക്കം ഉറച്ച സീറ്റുകൾ ഘടകകക്ഷികൾക്ക് നൽകുന്നതിലും എതിർപ്പ് നിലനിൽക്കുകയാണ്. തുടർച്ചയായി രണ്ട് ടേം വ്യവസ്ഥയിൽ ഇളവുണ്ടാകില്ലെന്ന് ജില്ലാ യോഗങ്ങളിൽ തന്നെ സംസ്ഥാന നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു.