പി കെ ജമീലക്കെതിരെ പാലക്കാട് പോസ്റ്ററുകൾ; പിന്നിൽ ഇരുട്ടിൻ്റെ സന്തതികളെന്ന് എ കെ ബാലൻ
ഡോക്ടർ പികെ ജമീലയെ തരൂരിൽ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യത്തെ ശക്തമായി പാലക്കാട് ഘടകം ശക്തമായി എതിർക്കുകയാണ്. നിലവിലുള്ളത് അന്തിമപട്ടിക അല്ലെന്ന് പറഞ്ഞാണ് പോസ്റ്ററുകളെ ബാലൻ തള്ളിക്കളയുന്നത്.
പാലക്കാട്/ തൃശ്ശൂർ: തരൂരിൽ മന്ത്രി എ കെ ബാലന്റെ ഭാര്യ പി കെ ജമീലയെ സ്ഥാനാർത്ഥിയാക്കുള്ള നീക്കത്തിൽ നിന്ന് സിപിഎം പിന്മാറിയേക്കുമെന്ന് സൂചന. സ്ഥാനാര്‍ഥി നിര്‍ണയമായിട്ടില്ലെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ അബദ്ധ ജടിലമെന്നും എ കെ ബാലൻ പറഞ്ഞു. ജമീലയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പാലക്കാട് നഗരത്തിലും തരൂരിലും വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്ററിന് പിന്നിൽ ഇരുട്ടിന്‍റെ സന്തതികളെന്നായിരുന്നു ബാലന്‍റെ പ്രതികരണം.
സംസ്ഥാന സമിതിയുടെ നിർദേശം എന്നോണം ഡോക്ടർ പികെ ജമീലയെ തരൂരിൽ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യത്തെ ശക്തമായി പാലക്കാട് ഘടകം ശക്തമായി എതിർക്കുകയാണ്. ജമീലയുടെ സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പായതോടെയാണ് പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് പരിസരം, തരൂർ മണ്ഡലത്തിലെ വിവിധ ഇടങ്ങൾ എന്നിവിടങ്ങളിൽ വ്യാപകമായ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
തരൂരിൽ ആദ്യം പരിഗണിക്കപ്പെട്ടിരുന്ന പട്ടികജാതി ക്ഷേമസമിതി നേതാവ് വാവ പൊന്നു കുട്ടന്വേ ണ്ടിയും പോസ്റ്ററുകൾ ഉണ്ട്. കുടുംബവാഴ്ച അറപ്പ് എന്നു പറയുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് സേവ് സിപിഎം ഫോറം എന്ന പേരിലും. നിലവിലുള്ളത് അന്തിമപട്ടിക അല്ല എന്നും നിർദേശങ്ങൾ മാത്രം എന്ന് പറഞ്ഞാണ് പോസ്റ്ററുകളെ ബാലൻ തള്ളിക്കളയുന്നത്.
തരൂരിനൊപ്പം കോങ്ങാട് ഷോർണൂർ ഒറ്റപ്പാലം മലമ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിലും എ കെ ബാലൻ കൈകടത്തി എന്ന ആരോപണം ശക്തമാണ്. മുതിർന്ന നേതാക്കളെ ഒഴിവാക്കിയതിനൊപ്പം, ഒറ്റപ്പാലം ഷൊർണൂർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിലും അമർഷം പുകയുന്നുണ്ട്. എ കെ ബാലന് എതിരെ ജില്ലാ നേതൃയോഗങ്ങളിൽ രൂക്ഷവിമർശനം ഉയർന്നതിന് ഒപ്പം സ്ഥാനാർഥി നിർണയത്തിൽ ജില്ലാ കമ്മിറ്റി വോട്ടെടുപ്പിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
ചേലക്കരയിലും പോസ്റ്റർ യുദ്ധം
തൃശ്ശൂർ ചേലക്കരയിൽ മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന കെ രാധാകൃഷ്ണനെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ചേലക്കര സഖാക്കളുടെ പേരിലാണ് പോസ്റ്റർ. യു ആർ പ്രദീപിനെ വീണ്ടും സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ. ജനാധിപത്യം തോറ്റു, പണാധിപത്യം ജയിച്ചു, യു ആർ പ്രദീപിനെ രാഷ്ട്രീയ രക്തസാക്ഷിയാക്കിയത് ആർക്ക് വേണ്ടി? എന്നിങ്ങനെയാണ് പോസ്റ്ററുകൾ.
കെ രാധാകൃഷ്ണനെ ചേലക്കരയിൽ വേണ്ടെന്നും പോസ്റ്ററുകൾ ഉണ്ട്. മിക്ക പോസ്റ്ററുകൾ കീറിയ നിലയിലാണ്. യു ആർ പ്രദീപിന്റെ വീട് ഉൾപ്പെടുന്ന ദേശമംഗലം പഞ്ചായത്ത്, വരവൂർ പഞ്ചായത്ത് എന്നീ മേഖലകളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.