കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 9642 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് നേതാവും എ ഗ്രൂപ്പ് വക്താവുമായ കെ സി ജോസഫ് വിജയിച്ചത്

തിരുവനന്തപുരം: എട്ട് തെരഞ്ഞെടുപ്പിൽ തുടര്‍ച്ചയായി കോൺഗ്രസ് സ്ഥാനാര്‍ത്ഥി കെസി ജോസഫ് ജയിച്ച് കയറിയ കണ്ണൂര്‍ ജില്ലയിലെ മലയോര മണ്ഡലമാണ് ഇരിക്കൂര്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പക്ഷെ ഇരിക്കൂറിലെ കോൺഗ്രസ് ക്യാമ്പിൽ നിന്ന് ഉണ്ടായത് സമാനതകളില്ലാത്ത കോലാഹലങ്ങളാണ്. ഗ്രൂപ്പ് തകർക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ അവസാന നിമിഷം വരെയും നേതാക്കൾ നടത്തിയ പരിശ്രമം ജയം കണ്ടോ ? ഇരിക്കൂർ ഇത്തവണയും യുഡിഎഫ് നിലനിര്‍ത്താനാണ് സാധ്യതയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോൾ സര്‍വെ ഫലം പറയുന്നത്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 9642 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് നേതാവും എ ഗ്രൂപ്പ് വക്താവുമായ കെ സി ജോസഫ് വിജയിച്ചത്. ഗ്രൂപ്പുപോരിൽ ഉടക്കി കളം കൈവിടുമെന്ന പ്രതീതിക്ക് ഒടുവിൽ ഉൾപ്പാര്‍ട്ടി തര്‍ക്കങ്ങൾ മാറ്റിവച്ച് സജീവ് ജോസഫിന് വേണ്ടി കോൺഗ്രസ് പ്രചാരണം ശക്തമാക്കിയിരുന്നു. ഇടതുമുന്നണിയിൽ ഇരിക്കൂര്‍ സീറ്റിൽ മത്സരിച്ചത് കേരളാ കോൺഗ്രസ് എം ആണ്. സജികുറ്റ്യാനിമറ്റം രണ്ടിലക്ക് വേണ്ടി മണ്ഡലത്തിലുടനീശം വോട്ട് ചോദിച്ചു. ആനിയമ്മ രാജേന്ദ്രനായിരുന്നു എൻഡിഎ സ്ഥാനാര്‍ത്ഥി. 

കുടിയേറ്റ മേഖലയായ ഇരിക്കൂര്‍ മണ്ഡലത്തിൽ ചെറുതല്ലാത്ത സ്വാധീനം ഉള്ള പാര്‍ട്ടിയാണ് കേരളാ കോൺഗ്രസ് എം . കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണ കേരളാ കോൺഗ്രസ് എം മത്സരിച്ചത് ഇടത് മുന്നണിക്ക് ഒപ്പം നിന്നാണ്.