Asianet News MalayalamAsianet News Malayalam

സൂര്യപ്രകാശം പോലും വിറ്റു കാശാക്കി, യൂദാസിനെ പോലെ വഞ്ചിച്ചു; എൽഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് മോദി

കഴിഞ്ഞ ചില വർഷങ്ങളായി കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ കാര്യമായ മാറ്റം വന്നു. പുതുതലമുറ വോട്ടർമാരെല്ലാം എൽഡിഎഫിലും യുഡിഎഫിലും നിരാശരാണ്. അഞ്ച് വർഷം ഒരു കൂട്ടരും അടുത്ത അഞ്ച് വർഷം മറ്റൊരു കൂട്ടരും കൊള്ളയടിക്കും. ബം​ഗാളിൽ ഇവർ രണ്ടും പേരും ഒറ്റക്കെട്ടാണ്. 

Modi in palakkad
Author
Palakkad, First Published Mar 30, 2021, 12:13 PM IST

പാലക്കാട്: യുഡിഎഫിനും എൽഡിഎഫിനുമെതിരെ രൂക്ഷ വിമർശനമുയർത്തിയും കേന്ദ്രത്തിൻ്റെ ഭരണനേട്ടങ്ങളും ക്ഷേമപദ്ധതികളും എണ്ണിപ്പറഞ്ഞും പാലക്കാട്ടെ മോദിയുടെ പ്രസംഗം. കേരളം ഫിക്സിഡ് ഡെപ്പോസിറ്റായി എൽഡിഎഫും യുഡിഎഫും കണക്കാക്കുന്ന രാഷ്ട്രീയ അവസ്ഥയ്ക്ക് ഇക്കുറി മാറ്റം വരുമെന്നും പോയ വർഷങ്ങളിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റം വന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി മെട്രോ മാൻ ഇ.ശ്രീധരനെ പുകഴ്ത്തിയ മോദി കേരളത്തിൻ്റെ അഭിമാന പുത്രനാണ് ഇ.ശ്രീധരനെന്നും പറഞ്ഞു. 

മോദിയുടെ വാക്കുകൾ 

പാലക്കാട്ടെ ജനങ്ങൾക്ക് ബിജെപിയുമായി ആത്മബന്ധമുണ്ട്. ഇന്ന് നിങ്ങളുടെ അനു​ഗ്രഹം വാങ്ങാനാണ് ഞാനിവിടെ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയത്തിനായി നിങ്ങൾ അനു​ഗ്രഹിക്കണം. കഴിഞ്ഞ ചില വർഷങ്ങളായി കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ കാര്യമായ മാറ്റം വന്നു. പുതുതലമുറ വോട്ടർമാരെല്ലാം എൽഡിഎഫിലും യുഡിഎഫിലും നിരാശരാണ്. അഞ്ച് വർഷം ഒരു കൂട്ടരും അടുത്ത അഞ്ച് വർഷം മറ്റൊരു കൂട്ടരും കൊള്ളയടിക്കും. ബം​ഗാളിൽ ഇവർ രണ്ടും പേരും ഒറ്റക്കെട്ടാണ്. 

ഒന്നാം യുപിഎ സർക്കാരിൽ ഇവർ ഒരുമിച്ചായിരുന്നു. പക്ഷേ ഇവിടെ തെരഞ്ഞെടുപ്പ് കാലത്ത് ഇവർ പരസ്പരം പോരടിക്കുന്നു. പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഒരു നടപടിയും ഉണ്ടാവില്ല. ഈ രണ്ട് കൂട്ടർക്കും പണമുണ്ടാക്കാനുള്ള മാർ​ഗങ്ങളുണ്ട്.  യൂദാസ് യേശുവിനെ ഉറ്റുകൊടുത്ത പോലെയാണ് സ്വർണക്കടത്തിൽ കേരളത്തെ എൽഡിഎഫ് ഉറ്റുകൊടുത്തത്. യുഡിഎഫുകാർ സൂര്യരശ്മികളെ പോലും വിറ്റു പണമുണ്ടാക്കി. 

കേരളത്തിനായി ബിജെപിക്ക് ഒരു വിഷനുണ്ട്. അതിനാലാണ് സംസ്ഥാനത്തെ യുവത്വവും പ്രൊഫഷണലുകളും ബിജെപിയെ തുറന്ന് പിന്തുണയ്ക്കുന്നത്. രാജ്യത്താകെ കാണുന്ന ട്രെൻഡും ഇതാണ്. ഇന്ത്യയുടെ വികസനത്തിന് ബിജെപിയുടെ കാഴ്ചപ്പാടാണ് മികച്ചതെന്ന് രാജ്യത്തെഎല്ലാ സാമൂഹിക വിഭാ​ഗത്തിൽ നിന്നുള്ളവരും കരുതുന്നു. ഉദാഹരണത്തിന് നിങ്ങളുടെ സ്ഥാനാർത്ഥി മെട്രോ മാൻ ഇ.ശ്രീധരനെ നോക്കൂ. വിദ്യാസമ്പന്നരായ ആളുകൾ രാഷ്ട്രീയത്തിലേക്ക് വരണം എന്നാണ് എല്ലാവരും ആ​ഗ്രഹിക്കുന്നത്. 

എന്നാൽ ഇ.ശ്രീധരൻ്റെ കാര്യത്തിൽ ജീവിതത്തിലുടനീളം സ്വയം മെച്ചപ്പെടുത്തുകയും രാജ്യത്തെ വികസിപ്പിക്കാൻ അഹോരാത്രം പണിയെടുക്കുകയും ചെയ്ത ആളാണ്. കേരളത്തിൻ്റെ അഭിമാന പുത്രനാണ് അദ്ദേഹം.  അദ്ദേഹത്തിന് അധികാരം വേണമെങ്കിൽ ഇരുപത് വർഷം മുൻപേ അദ്ദേഹത്തിന് അത് ലഭിക്കുമായിരുന്നു. അധികാരത്തിൽ ഇതുവരെ വരാത്ത മൂന്നാം മുന്നണിയുടെ ഭാ​ഗമാവാൻ അദ്ദേഹം തയ്യാറായി. അങ്ങനെയൊരു തീരുമാനമെടുത്താൽ തനിക്ക് നേരെ ആക്രമണമുണ്ടാവും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നിട്ടും രാജ്യതാത്പര്യം മുൻനിർത്തി പ്രവർത്തിക്കാൻ അദ്ദേഹം തയ്യാറായി. 

വിശ്വാസസംരക്ഷണത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ ഒരു പാർട്ടിയുടെ ഭാഗമാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങളുടെ പാർട്ടി സംസ്ഥാന അധ്യക്ഷനെ കേരള സർക്കാർ അറസ്റ്റ് ചെയ്തു ജയിലിലാക്കി. ഞങ്ങളുടെ പ്രചരണ പത്രികയിൽ തന്നെ ആചാരസംരക്ഷണം മുഖ്യഅജൻഡയാണ്. നാടിൻ്റെ സംസ്കാരത്തേയും നമ്മുടെ ആചാരത്തേയും പാരമ്പര്യത്തേയും നിരന്തരം അപമാനിക്കുകയും അവഹേളിക്കുകയുമാണ് എൽഡിഎഫ് നേതാക്കൾ. നാട്ടിലെ വിശ്വാസികളെ ആക്രമിച്ചപ്പോൾ മിണ്ടാതിരിക്കുകയാണ് യുഡിഎഫ് ചെയ്തത്. എൽഡിഎഫിനോടും യുഡിഎഫിനോടും ഒരു കാര്യം പറയാം നിങ്ങളുടെ ലാത്തികൾക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. നിങ്ങൾ ആക്രമിക്കാനൊരുങ്ങിയാൽ ഞങ്ങൾ കൈയും കെട്ടി നോക്കി നിൽക്കില്ല. 
 

Follow Us:
Download App:
  • android
  • ios