ആലപ്പുഴ പിടിക്കാന് ജി സുധാകരൻ; തോമസ് ഐസക്കും പരിഗണനയിൽ
ഏഴിൽ ആറ് നിയോജക മണ്ഡലങ്ങളും ഇടതിനൊപ്പം. കരുത്തനായ സ്ഥാനാർത്ഥി വന്നാൽ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം മന്ത്രി ജി സുധാകരനിലേക്ക് തിരിയുന്നത്.
ആലപ്പുഴ: ആലപ്പുഴയിൽ മന്ത്രി ജി സുധാകരനെ രംഗത്തിറക്കാൻ ആലോചന. ആലപ്പുഴ അടക്കം നാല് മണ്ഡലങ്ങൾ തിരിച്ചുപിടിക്കാനാവും ഇത്തവണ സിപിഎം പ്രത്യേകം ശ്രദ്ധിക്കുന്നത് എന്നാണ് സൂചന. കെ സി വേണുഗോപാൽ വൻഭൂരിപക്ഷത്തിൽ ജയിക്കുന്ന ആലപ്പുഴ രാഷ്ട്രീയമായി സിപിഎമ്മിന് മേൽക്കൈയുള്ള മണ്ഡലമാണ്. ഏഴിൽ ആറ് നിയോജക മണ്ഡലങ്ങളും ഇടതിനൊപ്പം. കരുത്തനായ സ്ഥാനാർത്ഥി വന്നാൽ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം മന്ത്രി ജി സുധാകരനിലേക്ക് തിരിയുന്നത്.
സിപിഎം വോട്ടുകൾ കാര്യമായി ചോരില്ലെന്ന് മാത്രമല്ല, ജില്ലയിലാകെയുള്ള പൊതുസമ്മതി ന്യൂനപക്ഷവോട്ടുകളും പെട്ടിയിലാക്കുമെന്നാണ് പ്രതീക്ഷ. ജില്ലയിൽ നിന്നുള്ള മന്ത്രി തോമസ് ഐസക്കിന്‍റെ പേരും പറഞ്ഞുകേൾക്കുന്നെങ്കിലും, മന്ത്രിമാരെ രംഗത്തിറക്കാൻ തീരുമാനിച്ചാൽ ജി സുധാകരനാണ് കൂടുതൽ സാധ്യത.
സമാനമായ സാഹചര്യമാണ് കൊല്ലത്തും കോഴിക്കോടും വടകരയിലും ഉള്ളത്. കഴിഞ്ഞ തവണ എൻ കെ പ്രേമചന്ദ്രൻ അട്ടിമറി ജയം നേടിയ കൊല്ലത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഇടതിനൊപ്പമാണ്. മുൻ ജില്ലാ സെക്രട്ടറി കെ എൻ ബാലഗോപാലാണ് പരിഗണനാ പട്ടികയിൽ ആദ്യമുള്ളത്.
വടകരയിലും കോഴിക്കോടും ഇതുപോലെ തന്നെ ഇടതുമുന്നണിക്കാണ് മേൽക്കൈ. ആർഎംപിയുടെ ശക്തി ക്ഷയിച്ചെന്നും കഴിഞ്ഞ തവണ എതിർപക്ഷത്തായിരുന്ന വിരേന്ദ്രകുമാറിന്‍റെ പാർട്ടി ഇത്തവണ ഇപ്പുറത്തേക്കുവന്നത് ഗുണമാകുമെന്നുമാണ് സിപിഎം കണക്കുകൂട്ടുന്നത്. ലോക് താന്ത്രിക് ജനതാദൾ അവകാശവാദം ഉന്നയിക്കാൻ സാധ്യത ഉള്ളതിനാൽ ഈ സീറ്റുകൾ രണ്ടും സിപിഎമ്മിന് തന്നെ എന്ന് ഉറപ്പിക്കാൻ ഉഭയക്ഷി ചർച്ച കഴിയും വരെ കാത്തിരിക്കണം.
ഉഭയക്ഷി ചർച്ചകൾക്ക് സമാന്തരമായി സിപിഎം നേതൃത്വം അതാത് ജില്ലാ കമ്മറ്റികളുടെ അഭിപ്രായം ആരായുന്നതും നടക്കുന്നു. അതിന് ശേഷം താമസിയാതെ സിപിഎം സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടക്കുന്നതോടെ ചിത്രം കൂടുതൽ വ്യക്തമാകും.