ജോസ് കെ മാണിയുടെ കേരളയാത്ര ഇന്ന് തൊടുപുഴയിൽ
ഇടുക്കി സീറ്റിനായി പി ജെ ജോസഫ് ഉറച്ച് നിൽക്കുന്നതിനിടയിലാണ് കേരള യാത്ര തൊടുപുഴയിലെത്തുന്നത്. പാർട്ടിയുടെ ഹൃദയഭൂമിയായ ഇടുക്കിയിൽ മതിയായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് പര്യടനത്തിനിടെ ജോസ് കെ മാണിയും പറഞ്ഞു.
ഇടുക്കി: കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന കേരള യാത്ര ഇന്ന് തൊടുപുഴയിൽ. ഇടുക്കി സീറ്റിനായി പി ജെ ജോസഫ് ഉറച്ച് നിൽക്കുന്നതിനിടയിലാണ് കേരള യാത്ര തൊടുപുഴയിലെത്തുന്നത്. ഇടുക്കി പര്യടനത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് തൊടുപുഴയ്ക്ക് പുറമേ ചെറുതോണിയിലും യാത്രയ്ക്ക് സ്വീകരണമൊരുക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ അധിക സീറ്റെന്ന കേരള കോൺഗ്രസ് ആവശ്യത്തിൽ പിന്നോട്ടില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയത്തിന് പുറമെ ഇടുക്കി, ചാലക്കുടി സീറ്റുകളിലൊന്നാണ് ആവശ്യം. ഇതിൽ പ്രഥമ പരിഗണന നൽകുന്നത് ഇടുക്കി സീറ്റിനാണ്. പാർട്ടിയുടെ ഹൃദയഭൂമിയായ ഇടുക്കിയിൽ മതിയായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് പര്യടനത്തിനിടെ ജോസ് കെ മാണി പറഞ്ഞു.
എന്നാൽ പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയാണ് യാത്ര തീരുമാനിച്ചതെന്ന് പിജെ ജോസഫ് തുടക്കത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. ജോസ് കെ മാണിയെ പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരികയാണ് യാത്രയുടെ യഥാർത്ഥ ലക്ഷ്യമെന്നും ജോസഫ് വിഭാഗം ആരോപിക്കുന്നു. ശക്തി കേന്ദ്രമായ സ്വന്തം മണ്ഡലത്തിലെ സ്വീകരണ യോഗത്തിൽ പിജെ ജോസഫ് എന്ത് പറയും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.